പുതുചരിത്രമെഴുതി ശുഭാൻഷു; ആക്സിയം പേടകം ബഹിരാകാശനിലയത്തിലെത്തി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശരംഗത്ത് പുതുചരിത്രമെഴുതി ശുഭാൻഷു ശുക്ലയുൾപ്പടെയുള്ള സഞ്ചാരികളെയും വഹിച്ച് ആക്സിയം 4 പേടകം ബഹിരാകാശനിലയത്തിലെത്തി. ഇന്ത്യൻ സമയം നാല് മണിയോടെയാണ് ആക്സിയം പേടകത്തിന്റെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലെ ഡോക്കിങ് പൂർത്തിയാക്കിയത്.
24 മണിക്കൂർ നീണ്ടുനിന്ന യാത്രക്കൊടുവിലാണ് ശുഭാൻഷു ശുക്ല ബഹിരാകാശനിലയത്തിലെത്തിയത്. 14 ദിവസം അദ്ദേഹവും സംഘവും ബഹിരാകാശനിലയത്തിൽ കഴിയും. രാകേഷ് ശർമക്കുശേഷം ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ശുഭാൻഷു. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 12.01നായിരുന്നു പേടകം വിക്ഷേപിച്ചത്.
ഇന്ത്യൻ എയർ ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിനെ കൂടാതെ മൂന്ന് യാത്രികർ കൂടിയാണ് ആക്സിയം 4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. സംഘത്തെ വഹിച്ചുള്ള ഡ്രാഗൺ ക്രൂ മൊഡ്യൂൾ, സ്പേസ് എക്സിന്റെ ഫാൽക്കൺ നയൻ റോക്കറ്റിലാണ് കുതിച്ചുയർന്നത്.
ശുഭാംശു ശുക്ലയ്ക്ക് പുറമേ, യു.എസിൽ നിന്നുള്ള പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽ നിന്നുള്ള സ്ലാവസ് ഉസ്നാൻസ്കി വിസ്നിയേവിസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപ്പു എന്നിവരാണ് യാത്രികർ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 14 ദിവസത്തെ ദൗത്യമാണ് സംഘത്തിനുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.