ബാന്ദ്ര റെയിൽവേ സ്റ്റേഷൻ സംഘർഷം: സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
text_fieldsമുംബൈ (മഹാരാഷ്ട്ര): മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപം നടന്ന കയ്യേറ്റം ഒഴിപ്പിക്കലിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ കല്ലേറിനെ തുടർന്നുണ്ടായ സംഘർഷം പൊലീസ് നിയന്ത്രണവിധേയമാക്കിയതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനത്തിനിടെ റെയിൽവേ അധികൃതരുടെ നടപടികൾ തടസ്സപ്പെടുത്താൻ ചില സമൂഹവിരുദ്ധർ ശ്രമിച്ചതായി ഫഡ്നാവിസ് പറഞ്ഞു. "പൊളിച്ചുമാറ്റൽ നടപടികൾ പുരോഗമിക്കുന്നതിനിടെ ചില സമൂഹവിരുദ്ധർ പൊലീസ് സേനയ്ക്ക് നേരെ കല്ലെറിഞ്ഞു. പൊലീസ് സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അക്രമത്തിന് പ്രേരിപ്പിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്" ഫഡ്നാവിസ് കൂട്ടി ചേർത്തു.
ബാന്ദ്ര റെയിൽവേ സ്റ്റേഷന് സമീപം ബുധനാഴ്ച നടന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടിക്കിടെ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലും പേവർ ബ്ലോക്കുകളും എറിഞ്ഞെന്നാരോപിച്ച് 16 പേരെ മുംബൈ പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെ പ്രതികളെ ബാന്ദ്ര കോടതിയിൽ ഹാജരാക്കി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുന്നതിന് മുമ്പ് ഏകദേശം ഒരു മണിക്കൂറോളമാണ് കല്ലേറ് തുടർന്നത്. സംഭവത്തിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. ഇതിൽ ഒരാളുടെ കൈയ്ക്ക് ഒടിവും മറ്റൊരു ഉദ്യോഗസ്ഥന്റെ മൂക്കിന് പരിക്കുമേറ്റിട്ടുണ്ട്. ഇൻഫ്രാസ്ട്രക്ചർ വിപുലീകരണ, പുനർവികസന പദ്ധതികളുടെ ഭാഗമായി റെയിൽവേ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങൾ ഒഴിപ്പിക്കുന്നതിനായി മെയ് 19 നാണ് റെയിൽവേ പൊളിച്ചുമാറ്റൽ നടപടികൾ ആരംഭിച്ചത്. റെയിൽ ലാൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ആർ.എൽ.ഡി.എ) അടുത്തിടെ നവീകരണ പ്രവർത്തനങ്ങൾക്കായി സമീപത്തെ ഭൂമി സ്വകാര്യ ഡെവലപ്പർമാർക്ക് ലേലം ചെയ്തിരുന്നു.
വിവിധ ഏജൻസികളുടെ പിന്തുണയോടെ പൊളിച്ചുമാറ്റലിന്റെ 85 ശതമാനത്തോളം പൂർത്തിയായതായി റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ വിനീത് അഭിഷേക് പറഞ്ഞു. "ആർക്കും ഒരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ലെന്നും ആർക്കും പരിക്കേൽക്കുന്നില്ലെന്നും ഞങ്ങൾ ഉറപ്പാക്കുന്നുണ്ട്. ക്രമസമാധാനപാലനത്തിനായി സിറ്റി പൊലീസ്, ആർ.പി.എഫ്, ജി.ആർ.പി സംഘങ്ങൾ ഉൾപ്പെടെ ഏകദേശം 1200 ഓളം ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്" അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം ഖാരിഫ് സീസണെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച ഫഡ്നാവിസ് ഈ വർഷം മഹാരാഷ്ട്രയ്ക്ക് 'എൽ നിനോ') വലിയൊരു വെല്ലുവിളിയായേക്കാമെന്ന് മുന്നറിയിപ്പ് നൽകി. "ഈ വർഷം സംസ്ഥാനത്തെ ഖാരിഫ് സീസണിനുള്ള ഏറ്റവും വലിയ വെല്ലുവിളി എൽ നിനോയാണ്. സാഹചര്യം ലഘൂകരിക്കുന്നതിനുള്ള ആസൂത്രണങ്ങളിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്," മഴക്കുറവ് മൂലമുണ്ടാകുന്ന ആഘാതം നേരിടാൻ എല്ലാ ജില്ലകളും സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ ജൂൺ 30 നകം കർഷകരുടെ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇന്ധനക്ഷാമം രൂക്ഷമാണെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്നറിയിച്ച മുഖ്യമന്ത്രി പരിഭ്രാന്തരായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനും പൂഴ്ത്തിവെപ്പിനുമെതിരെ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

