ബിഹാർ പ്രളയം: 20 മരണം; 13 ജില്ലകളിലായി ദുരിതത്തിലായത് 27 ലക്ഷത്തോളം പേർ
text_fieldsപട്‌ന: ബിഹാറിലെ 13 ജില്ലകളിൽ പ്രളയക്കെടുതി രൂക്ഷമായി തുടരുന്നു. വിവിധ ജില്ലകളിലായി ഇതുവരെ 20 പേർ മരണപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണം. കനത്ത മഴയെത്തുടർന്ന് ഗംഗ ഉൾപ്പെടെയുള്ള പ്രധാന നദികൾ കരകവിഞ്ഞൊഴുകിയതോടെ 27 ലക്ഷത്തിലധികം ആളുകളെയാണ് പ്രളയം ബാധിച്ചത്. അതേസമയം, പട്‌നയിലെ ഗാന്ധി ഘട്ട് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ ഗംഗയിലെ ജലനിരപ്പ് നേരിയ തോതിൽ താഴാൻ തുടങ്ങിയത് ആശ്വാസം പകരുന്നുണ്ട്.
തുടർച്ചയായ കനത്ത മഴയിൽ ഗംഗ, ഗണ്ഡക്, കോസി, ബുദ്ധി ഗണ്ഡക്, ബാഗ്മതി, ഘാഗ്ര എന്നീ നദികൾ പലയിടത്തും അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. സെപ്റ്റംബർ മാസത്തിൽ മാത്രം സംസ്ഥാനത്ത് സാധാരണ ലഭിക്കേണ്ടതിനേക്കാൾ 55 ശതമാനം അധിക മഴയാണ് (69.1 മില്ലിമീറ്റർ) രേഖപ്പെടുത്തിയത്. പട്‌ന, വൈശാലി, ഭഗൽപൂർ, സരൺ, ഭോജ്പൂർ, ബേഗുസരായി, ഖഗാരിയ, മുൻഗർ തുടങ്ങിയ ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. താഴ്ന്ന പ്രദേശങ്ങളും റോഡുകളും പൂർണമായും വെള്ളത്തിനടിയിലായി.
സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയും ഉപമുഖ്യമന്ത്രി വിജയ് കുമാർ ചൗധരിയും പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. ദുരിതബാധിതർക്കായി തുറന്ന കമ്മ്യൂണിറ്റി കിച്ചണുകളിൽ നേരിട്ടെത്തി മുഖ്യമന്ത്രി ഭക്ഷണവിതരണവും മറ്റ് ക്രമീകരണങ്ങളും വിലയിരുത്തി. നദീതീരങ്ങളിലെ ചിറകളും ബണ്ടുകളും 24 മണിക്കൂറും നിരീക്ഷിക്കാനും കേടുപാടുകൾ ഉണ്ടായാൽ അടിയന്തരമായി പരിഹരിക്കാനും എൻജിനീയർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,429 ബോട്ടുകൾ വിന്യസിച്ചിട്ടുണ്ട്. ഒപ്പം 190 കമ്മ്യൂണിറ്റി കിച്ചണുകളിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണവും നൽകുന്നുണ്ട്. എൻ.ഡി.ആർ.എഫിന്റെയും എസ്.ഡി.ആർ.എഫിന്റെയും നിരവധി സംഘങ്ങൾ രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. ഗംഗയിലെ ജലനിരപ്പ് താഴാൻ തുടങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നദികൾക്ക് സമീപത്തേക്ക് പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

