പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പ്: സുവേന്ദു അധികാരിയുടെ കൊല്ലപ്പെട്ട പി.എയുടെ മാതാവിനെ സ്ഥാനാർഥിയാക്കി ബിജെപി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ കൊല്ലപ്പെട്ട പേഴ്സണൽ അസിസ്റ്റന്റിന്റെ മാതാവിനെ നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഒക്ടോബർ 6-നാണ് നന്ദിഗ്രാമിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ നീക്കം സംസ്ഥാനത്ത് വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയായി സുവേന്ദു അധികാരി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തിന്റെ പി.എ ആയ ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാളിൽ ആദ്യമായി ബി.ജെ.പി അധികാരത്തിൽ വന്ന് തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ചതിന് പിന്നാലെയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ജൂലൈയിൽ രണ്ട് ബി.ജെ.പി പ്രവർത്തകരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ചന്ദ്രനാഥ് രഥിന്റെ മാതാവായ ഹസിരാണി റാത്തിനെ തന്നെ പാർട്ടി നന്ദിഗ്രാമിൽ മത്സരത്തിനിറക്കുന്നത്. കൂടാതെ രെജിനഗർ സീറ്റിൽ സഖരവ് സർക്കാരിനെയും ബി.ജെ.പി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
മത്സരിക്കുന്ന ഹസിരാണി റാത്തിന്റെ നാമനിർദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായി ഹൽദിയയിൽ നടക്കുന്ന റാലിക്ക് മുഖ്യമന്ത്രി സുവേന്ദു അധികാരി നേതൃത്വം നൽകുമെന്നാണ് കരുതുന്നത്. നന്ദിഗ്രാമിലും കൊൽക്കത്തയിലെ ഭവാനിപൂരിലും വിജയിച്ച സുവേന്ദു അധികാരി, മുൻ മുഖ്യമന്ത്രി മമതാ ബാനർജിയെ പരാജയപ്പെടുത്തിയ ഭവാനിപൂർ സീറ്റ് നിലനിർത്താൻ തീരുമാനിക്കുകയും നന്ദിഗ്രാം സീറ്റ് ഒഴിയുകയുമായിരുന്നു.
നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 16 ആണ്. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള ടി.എം.സിയുമായുള്ള രാഷ്ട്രീയ പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, ബിജെപിയുടെ ഈ പുതിയ നീക്കം ബംഗാൾ രാഷ്ട്രീയത്തിൽ വലിയ രാഷ്ട്രീയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

