‘ബംഗാളികൾ’ അതിജീവിച്ചത് ഗുപ്ത, ജയ്സ്വാൾ വിഭാഗങ്ങളുടെ പിന്തുണ കൊണ്ടെന്ന് ബി.ജെ.പി അധ്യക്ഷൻ; വിവാദ പരാമർശത്തിൽ കടുത്ത പ്രതിഷേധം
text_fieldsപശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സമീക് ഭട്ടാചാര്യ
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വർഗീയ കലാപകാലത്ത് ബംഗാളി സമൂഹത്തിന് സംരക്ഷണം നൽകിയത് ഗുപ്ത, ജയ്സ്വാൾ തുടങ്ങിയ ഇതര സംസ്ഥാനത്തെ സമൂഹങ്ങളാണെന്ന ബി.ജെ.പി അധ്യക്ഷന്റെ പരാമർശം കടുത്ത രാഷ്ട്രീയ വിവാദത്തിലേക്ക്. ബോബസാറിൽ ദുർഗ്ഗാ പൂജ ഒരുക്കങ്ങളുടെ ഭാഗമായുള്ള 'ഖുന്തി പൂജ' ചടങ്ങിൽ സംസാരിക്കവെയായിരുന്നു ബി.ജെ.പി അധ്യക്ഷൻ സമീക് ഭട്ടാചാര്യയുടെ വിവാദ പരാമർശം നടത്തിയത്. 1946ലെ കലാപകാലത്ത് വാളുകൾ നിർമിക്കാനുള്ള ഇരുമ്പ് നൽകി ഈ രണ്ട് സമൂഹങ്ങൾ സമ്പത്ത് മുഴുവൻ ചെലവഴിച്ചില്ലായിരുന്നെങ്കിൽ ഇന്നത്തെ പ്രമുഖരായ ബംഗാളികൾ ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു സമീക് ഭട്ടാചാര്യയുടെ പ്രസ്താവന.
ബംഗാളികളെ അപമാനിക്കുന്നതാണ് പ്രസ്താവനയെന്ന് തൃണമൂലും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്ന് കോൺഗ്രസും ഒരുപോലെ വിമർശിച്ചു.
സ്വാതന്ത്ര്യസമര ചരിത്രവും തനതായ പാരമ്പര്യവുമുള്ള ബംഗാളി സമൂഹത്തെ ഇത്തരത്തിൽ താഴ്ത്തിക്കെട്ടിയത് അംഗീകരിക്കാനാവില്ലെന്ന് ടി.എം.സി വക്താവ് പ്രതികരിച്ചു. "ബംഗാളികൾക്ക് സ്വന്തം പാരമ്പര്യവും സ്വാതന്ത്ര്യസമര ചരിത്രവുമുണ്ട്. അവർ തങ്ങളുടേതായ വ്യക്തിത്വത്താലും തനിമയാലും വേറിട്ടുനിൽക്കുന്നവരാണ്. ഗുപ്തന്മാരും ജയ്സ്വാളുകളും കൂടെയുണ്ടായിരുന്നില്ലെങ്കിൽ ബംഗാളികൾ അതിജീവിക്കുമായിരുന്നില്ല എന്ന തരത്തിലുള്ള ഒരു പരാമർശം ഒരിക്കലും അംഗീകരിക്കില്ല" - കുനാൽ ഘോഷ് പറഞ്ഞു.
കൊൽക്കത്ത മുൻസിപ്പൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ചരിത്രത്തെ വളച്ചൊടിക്കാനും ജനങ്ങളെ ഭിന്നിപ്പിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ ശുഭാംകർ സർക്കാർ ആരോപിച്ചു. പ്രസ്താവന ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് സി.പി.എം നേതാവ് സുജൻ ചക്രവർത്തിയും കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

