പഴയ കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെ പ്രോസിക്യൂഷന് സി.ബി.ഐക്ക് മുൻകൂർ അനുമതി വേണ്ട
text_fieldsന്യൂഡൽഹി: ജോയന്റ് സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരെ അഴിമതി കേസിൽ സി.ബി.ഐക്ക് പ്രോസിക്യൂട്ട് ചെയ്യാൻ മുൻകൂർ അനുമതി വേണമെന്ന ഡൽഹി പ്രത്യേക പൊലീസ് നിയമത്തിലെ വ്യവസ്ഥ റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. ഇതോടെ 2014ൽ സുപ്രീംകോടതി വിധി വരുന്നതിന് മുമ്പുള്ള അഴിമതി കേസുകളിലും ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ ഏജൻസികൾക്ക് മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാനും നിയമനടപടിക്ക് വിധേയമാക്കാനും വഴിയൊരുങ്ങി.
നിയമത്തിലെ ആറ് എ വകുപ്പ് പ്രകാരം അഴിമതി കേസിൽ ജോയന്റ് സെക്രട്ടറി റാങ്കിന് മുകളിലുള്ളവരുടെ അഴിമതി കേസുകൾ അന്വേഷിക്കാൻ സി.ബി.ഐക്ക് കേന്ദ്ര സർക്കാറിന്റെ മുൻകൂർ അനുമതി വാങ്ങണമായിരുന്നു. എന്നാൽ, 2014ൽ സുബ്രമണ്യൻ സ്വാമി കേസിലെ വിധിയിൽ ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി റദ്ദാക്കി.
തിങ്കളാഴ്ച പുറപ്പെടുവിച്ച വിധിയിൽ ഈ വ്യവസ്ഥയുണ്ടാക്കിയ 2003 സെപ്റ്റംബർ 11 തൊട്ടുള്ള കേസുകൾക്കും 2014ലെ സുപ്രീംകോടതി വിധി ബാധകമാണെന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, എ.എസ് ഓഖ, വിക്രംനാഥ്, ജെ.കെ മഹേശ്വരി എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് വിധിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.