നന്ദിഗ്രാമിലെ കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കില്ല, അറസ്റ്റ് ദേശീയ പ്രശ്നമായി ഉയർത്തിക്കാട്ടുമെന്നും കെസി വേണുഗോപാൽ
text_fieldsകെ.സി. വേണുഗോപാൽ, മിലൻ പ്രധാൻ
തിരുവനന്തപുരം: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയെ പിൻവലിക്കില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. 2007 ലെ നന്ദിഗ്രാം ഭൂമി ഏറ്റെടുക്കൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാനെ അറസ്റ്റ് ചെയ്തത് ദേശീയ പ്രശ്നമായി ഉയർത്തിക്കാട്ടുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നന്ദിഗ്രാം ഭൂസമരവുമായി ബന്ധപ്പെട്ട് 12-ലധികം കേസുകളിൽ പ്രതിയായ പ്രധാനെ, പൂർബ മേദിനിപുർ ജില്ലയിൽ ചന്ദിപൂരിലുള്ള ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് തന്റെ പാർട്ടി പിന്തുണ പ്രഖ്യാപിക്കുന്നതായി തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി വെള്ളിയാഴ്ച പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഥാനാർഥിയെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിനെ കുറിച്ച് അന്വേഷിക്കാൻ കോൺഗ്രസ് നേതാക്കൾ പൊലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ, നിലവിൽ യഥാർഥ കേസുകളൊന്നുമില്ലെന്നും പ്രധാനെ താൽക്കാലികമായി കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്നുമാണ് ഉദ്യോഗസ്ഥർ അറിയിച്ചതെന്ന് വേണുഗോപാൽ പറഞ്ഞു. കേസുകൾ ഒഴിവാക്കിത്തരാമെന്നും മറ്റു സൗകര്യങ്ങൾ ചെയ്തുനൽകാമെന്നും വാഗ്ദാനം ചെയ്ത് മത്സരത്തിൽ നിന്ന് പിന്മാറാൻ പ്രധാന് മേൽ പൊലീസ് സമ്മർദം ചെലുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇതാണോ ഈ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘പശ്ചിമ ബംഗാളിൽ പ്രതിപക്ഷ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ബി.ജെ.പി ശ്രമിക്കുകയാണ്. സി.പി.എമ്മല്ല, കോൺഗ്രസാണ് ബി.ജെ.പിയോട് പോരാടുന്നത്. ഞങ്ങൾ നന്ദിഗ്രാം ഒരു ദേശീയ പ്രശ്നമാക്കും. അതിൽ ഒരു സംശയവും വേണ്ട’ -വേണുഗോപാൽ വ്യക്തമാക്കി.
ഇത്തരം സംഭവവികാസങ്ങൾ ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ മൗനം പാലിക്കുകയാണ്. നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം സ്ഥാനാർഥിക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം എങ്ങനെയാണ് ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ ഒരു കേസ് ഉണ്ടായിരുന്നെങ്കിൽ അത് മനസ്സിലാക്കാമായിരുന്നു. എന്നാൽ, 15 വർഷം പഴക്കമുള്ള ഒരു കേസ് ഇപ്പോൾ പുറത്തെടുത്തിരിക്കുകയാണ്. നിങ്ങൾ പിന്മാറിയാൽ ഞങ്ങൾ എല്ലാ കേസുകളും ഒഴിവാക്കാം എന്ന് പറയുകയാണോ വേണ്ടതെന്നും വേണുഗോപാൽ ചോദിച്ചു.
മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് സ്ഥാനാർഥി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ബന്ധുക്കളുമായും ഇക്കാര്യം സംസാരിച്ചു. സ്ഥാനാർഥി പറഞ്ഞത്, നിങ്ങൾ എന്നെ കൊന്നാലും ഞാൻ പിന്മാറില്ലെന്നാണ്. പ്രധാൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അദ്ദേഹത്തിനായി പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ബി.ജെ.പിയുടെ ഫാസിസത്തിന് തങ്ങൾ അന്ത്യം കുറിക്കുന്നത് വരെ ഒരു കോൺഗ്രസ് പ്രവർത്തകനും വിശ്രമിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

