മാധ്യമങ്ങളോട് മിണ്ടരുത്; വരവരറാവുവിന് ജാമ്യവ്യവസ്ഥകളുമായി എൻ.ഐ.എ കോടതി
text_fieldsമുംബൈ: ആരോഗ്യ പ്രശ്നത്തെതുടർന്ന് ഭീമ കൊറേഗാവ് കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ച തെലുഗു കവി വരവരറാവുവിനുള്ള ജാമ്യവ്യവസ്ഥ വിചാരണക്കോടതി പുറപ്പെടുവിച്ചു.
കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതും മറ്റ് പ്രതികളെയും സാക്ഷികളെയും കാണുന്നതും പ്രത്യേക എൻ.ഐ.എ കോടതി ജഡ്ജി രാജേഷ് കടാരിയ വിലക്കി. മുൻകൂർ അനുമതിയില്ലാതെ മുംബൈ വിടരുതെന്ന് പറഞ്ഞ ജഡ്ജി, വരവരറാവുവിനോട് കോടതി സ്ഥിതിചെയ്യുന്ന പ്രദേശത്തുതന്നെ താമസിക്കണമെന്നും നിർദേശിച്ചു.
മൂന്നുമാസത്തിലൊരിക്കൽ പൊലീസ് സ്റ്റേഷനിൽ നേരിട്ടും രണ്ടാഴ്ചയിലൊരിക്കൽ വിഡിയോ വഴിയും ഹാജരാകാനും നിർദേശിച്ചു. വീട്ടിൽ സന്ദർശകർക്കും വിലക്കേർപ്പെടുത്തി. 2021 ഫെബ്രുവരിയിൽ ബോംബെ ഹൈകോടതിയാണ് ആറുമാസത്തേക്ക് ഇടക്കാല ജാമ്യം നൽകിയത്. പിന്നീട് പലകുറിയായി ജാമ്യം നീട്ടിനൽകി. കഴിഞ്ഞ ഏപ്രിലിൽ ജാമ്യം നീട്ടിക്കൊടുക്കാൻ വിസമ്മതിച്ച ഹൈകോടതി മൂന്നുമാസത്തിനകം ജയിലിലേക്ക് മടങ്ങാൻ നിർദേശിച്ചിരുന്നു. ഈ വിധിക്കതിരായ അപ്പീലിലാണ് സുപ്രീംകോടതി വീണ്ടും ജാമ്യം അനുവദിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.