തൃണമൂൽ എം.പി നദീമുൽ ഹഖിന്റെ വസതിയിൽ ഇ.ഡി പരിശോധന; ഏഴ് കേന്ദ്രങ്ങളിൽ റെയ്ഡ്
text_fieldsകൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് രാജ്യസഭാംഗം നദീമുൽ ഹഖിന്റെ വസതിയിലും ഓഫീസുകളിലുമടക്കം ഏഴ് കേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് തിങ്കളാഴ്ച രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. പശ്ചിമ ബംഗാളിലെ കൊൽക്കത്ത, ഡൽഹി, ഝാർഖണ്ഡിലെ റാഞ്ചി എന്നിവിടങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്.
നദീമുൽ ഹഖിന്റെ ഉടമസ്ഥതയിലുള്ള ഉറുദു ദിനപത്രമായ അഖ്ബർ ഇ മഷ്‌രിഖ് സംബന്ധിച്ച സാമ്പത്തിക ഇടപാടുകളാണ് അന്വേഷണത്തിന്റെ കേന്ദ്രം. പത്രത്തിന്റെ ഡയറക്ടറാണ് നദീമുൽ ഹഖ്. പത്രവുമായി ബന്ധപ്പെട്ട ഓഫീസുകളിലും മറ്റ് ചില സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
ഇ.ഡിയുടെ കൊൽക്കത്ത സോണൽ ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്. രേഖകൾ, സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ ഉൾപ്പെടെയുള്ളവയാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. പരിശോധന സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
ബിധാൻനഗർ പൊലീസ് കമീഷണറേറ്റ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് രജിസ്റ്റർ ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം പ്രകാരമാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.
കേസിൽ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകൾ, കണക്കിൽപ്പെടാത്ത പണമിടപാടുകൾ, സംശയാസ്പദമായ ഉറവിടങ്ങളിൽ നിന്നുള്ള ഫണ്ടിങ് തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. കൂടാതെ, സാമുദായിക അസ്വസ്ഥത വളർത്തുന്ന തരത്തിലുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുവെന്ന ആരോപണവും കേസുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

