അടിയന്തരാവസ്ഥ: ചരിത്രത്തിലെ ഇരുണ്ട അധ്യായമെന്ന് മോദി; ഓർമകൾ ഉണ്ടായിരിക്കണം -അമിത് ഷാ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ് അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണഘടനയുടെ ചൈതന്യത്തിന് ഭംഗം വരുത്തുകയും പാർലമെന്റിന്റെ വായ് മൂടിക്കെട്ടുകയും ചെയ്തത് ഒരു ഇന്ത്യക്കാരനും വിസ്മരിക്കാനാവില്ലെന്നും ഭരണഘടനഹത്യാ ദിവസമായാണ് ഇതാചരിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതേദിവസമാണ് ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങൾ റദ്ദ് ചെയ്തും മൗലികാവകാശങ്ങൾ നിഷേധിച്ച് പത്ര സ്വാതന്ത്ര്യം തടഞ്ഞും നിരവധി രാഷ്ട്രീയ നേതാക്കളെയും സാമൂഹിക പ്രവർത്തകരെയും വിദ്യാർഥികളെയും സാധാരണ പൗരന്മാരെയും ജയിലിലടച്ചത്. അധികാരത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാറാണ് ജനാധിപത്യത്തെ തടങ്കലിലാക്കിയത്. ഭരണഘടനാ തത്ത്വങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത തങ്ങൾ ആവർത്തിക്കുകയാണെന്നും വികസിത ഭാരതമെന്ന ദൗത്യം യാഥാർഥ്യമാക്കുമെന്നും മോദി പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ താൻ ആർ.എസ്.എസ് പ്രചാരക് ആയിരുന്നു. അടിയന്തരാവസ്ഥ വിരുദ്ധ പ്രവർത്തനങ്ങൾ തനിക്ക് ഒരു പഠനാനുഭവമായിരുന്നു. ഈ അനുഭവങ്ങൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നുണ്ടെന്നും ദേവഗൗഡയാണ് അവതാരിക എഴുതുന്നതെന്നും മോദി വ്യക്തമാക്കി.
ഓർമകൾ ഉണ്ടായിരിക്കണം -അമിത് ഷാ
അടിയന്തരാവസ്ഥയുടെ ഓർമകൾ മങ്ങാതെ നിലനിർത്തണമെന്ന് ഡൽഹി ത്യാഗരാജ സ്റ്റേഡിയത്തിൽ കേന്ദ്ര സർക്കാർ സംഘടിപ്പിച്ച ഭരണഘടനഹത്യാ ദിനാചരണ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. അടിയന്തരാവസ്ഥ തന്റെ ഏകാധിപത്യ ഭരണം സംരക്ഷിക്കാൻ സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരി 50 വർഷം മുമ്പ് അടിച്ചേൽപിച്ചതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. കോൺഗ്രസിന്റ ജനാധിപത്യ വിരുദ്ധ മനോഭാവത്തിന്റെ പ്രതിഫലനമായിരുന്നു ഇതെന്നും അമിത് ഷാ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.