ഉമർ ഖാലിദിന്റെയും ശർജീൽ ഇമാമിന്റെയും ജാമ്യം: സുപ്രീം കോടതി വിധിയിൽ ഭിന്നത രൂക്ഷം
text_fieldsന്യൂഡൽഹി: യു.എ.പി.എ കേസുകളിൽ സുപ്രീം കോടതിയുടെ മുൻ ഉത്തരവുകളെ ചൊല്ലിയുള്ള ഭിന്നത പരസ്യമാകുന്നു. ഉമർ ഖാലിദ്, ശർജീൽ ഇമാം എന്നിവർക്ക് ജാമ്യം നിഷേധിച്ച സ്വന്തം ഉത്തരവ് ഭരണഘടനാ ബെഞ്ചിന്റെ മുൻവിധിയുടെ ലംഘനമാണെന്ന് സുപ്രീം കോടതി തന്നെ കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ 2020ലെ ഡൽഹി കലാപക്കേസിലെ മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടയിലും ബെഞ്ചുകൾ തമ്മിലുള്ള ഈ അഭിപ്രായവ്യത്യാസം നിഴലിച്ചു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിയുടെ പുതിയ വിധിയിൽ പിഴവുണ്ടെന്നും അതിനാൽ വിഷയം വിശാല ബെഞ്ചിന് വിടണമെന്നും ഡൽഹി പൊലീസ് ചൊവ്വാഴ്ച സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
‘കുറ്റം തെളിയുന്നത് വരെ ഒരാൾ നിരപരാധിയാണ്’ എന്ന തത്വം നിയമവാഴ്ചയുള്ള ഏതൊരു പരിഷ്കൃത സമൂഹത്തിന്റെയും അടിസ്ഥാനക്കല്ലാണെന്ന സുപ്രീം കോടതിയുടെ വിധിയെ പരാമർശിച്ചാണ് പൊലീസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു വാദമുഖങ്ങൾ നിരത്തിയത്. യു.എ.പി.എ പോലുള്ള പ്രത്യേക നിയമങ്ങൾ നിലനിൽക്കുമ്പോൾ ഇത്തരം ‘നിരപരാധിത്വ അനുമാനങ്ങൾക്ക്’ പ്രാധാന്യം കുറയുമെന്നായിരുന്നു എ.എസ്.ജിയുടെ വാദം.
തുടർന്ന് കോടതി വിധിയിൽ പിഴവുണ്ടെന്നാണോ ആരോപിക്കുന്നതെന്ന് ബെഞ്ച് ചോദിച്ചു. എന്നാൽ താൻ വിധി പൂർണ്ണമായി വായിച്ചിട്ടില്ലെന്നും അതിനായി ഒരു ദിവസത്തെ സമയം വേണമെന്നും വ്യക്തമാക്കിയ എ.എസ്.ജി, വിഷയം വിശാല ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നു.
ഉയർന്ന ബെഞ്ചുകളുടെ വിധികൾ ചെറിയ ബെഞ്ചുകൾ ഇല്ലാതാക്കുന്നതിൽ ആശങ്കയുണ്ടെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഗൂഢാലോചനാക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുന്ന ഉമർ ഖാലിദിന് ജാമ്യം നൽകേണ്ടതാണെന്ന സുപ്രീംകോടതി നിരീക്ഷണം വന്ന് മണിക്കൂറുകൾക്കുള്ളിലാണ് കീഴ്‌ക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
അമ്മാവന്റെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാനും ശസ്‌ത്രക്രിയക്ക് ഒരുങ്ങുന്ന മാതാവിനെ ശുശ്രൂഷിക്കാനും ഇടക്കാലജാമ്യം വേണമെന്ന ഉമർ ഖാലിദിന്റെ ആവശ്യമാണ് കർക്കർഡൂമ അഡീ. സെഷൻസ് ജഡ്‌ജി സമീർ ബാജ്‌പേയ് തള്ളിയത്. ഇതിനിടെ കേസിലെ മറ്റ് പ്രതികളായ തസ്ലീം അഹമ്മദ്, അബ്ദുൾ ഖാലിദ് സൈഫി എന്നിവരുടെ ജാമ്യാപേക്ഷ പരിഗണനക്ക് എടുത്തയുടൻ തന്നെ എ.എസ്.ജി തിങ്കളാഴ്ചത്തെ വിധി ചൂണ്ടിക്കാണിക്കുകയും കേസ് മാറ്റിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
യു.എ.പി.എ, പി.എം.എൽ.എ തുടങ്ങിയ കടുത്ത നിയമങ്ങളാണെങ്കിൽ പോലും വിചാരണ നീണ്ടുപോകുകയും പ്രതികൾ ദീർഘകാലം തടവിൽ കഴിയേണ്ടി വരികയും ചെയ്താൽ ജാമ്യം അനുവദിക്കണമെന്ന വിധി ഉമർ ഖാലിദിന്റെയും ഇമാമിന്റെയും കാര്യത്തിൽ പിന്തുടരാത്തതിനെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. ദേശീയ സുരക്ഷയെയോ തീവ്രവാദ കുറ്റകൃത്യങ്ങളെയോ ബാധിക്കുന്ന കേസുകളിൽ ഈ തത്വങ്ങൾ എങ്ങനെ ബാധകമാക്കണമെന്ന് നിയമങ്ങൾക്ക് നിശ്ചയിക്കാമെങ്കിലും, വ്യക്തിസ്വാതന്ത്ര്യവും തടങ്കലും തമ്മിലുള്ള ഭരണഘടനാപരമായ സന്തുലിതാവസ്ഥയെ പൂർണ്ണമായി തകിടം മറിക്കാൻ അത്തരം നിയമങ്ങൾക്ക് കഴിയില്ലെന്ന് സുപ്രീം കോടതി ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

