മഹായുതി മന്ത്രിസഭയിൽ നിന്ന് പ്രമുഖർ പുറത്ത്; 20 പുതുമുഖങ്ങൾ ഇടംപിടിച്ചു
text_fieldsമുംബൈ: 42 അംഗ മഹായുതി മന്ത്രിസഭയിൽ 20 പുതുമുഖങ്ങൾ ഇടം പിടിച്ചതോടെ പ്രമുഖർ പുറത്തായി. ബി.ജെ.പിയുടെ സുധിർ മുൻഗൻ തിവാർ, അജിത് പക്ഷത്തെ ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ പാട്ടീൽ, ഷിൻഡെ പക്ഷത്തെ ദീപക് കസേകർ എന്നിവർ മന്ത്രിസഭയിലില്ല. ബി.ജെ.പിയുടെ പങ്കജ മുണ്ടെ മന്ത്രിസഭയിൽ തിരിച്ചെത്തി. നിലവിൽ എം.എൽ.സിയാണ്.
പങ്കജയുടെ സഹോദരൻ അജിത് പക്ഷത്തെ ധനഞ്ജയ് മുണ്ടെയും മന്ത്രിയാണ്. എല്ലാ സമുദായത്തെയും ജില്ലയെയും പരിഗണിക്കുമെന്നും രണ്ടര വർഷത്തിനുശേഷം മന്ത്രിമാർ മാറുമെന്നും അജിത് പവാർ അണികളോട് പറഞ്ഞു. തിങ്കളാഴ്ച ശീതകാല നിയമസഭ തുടങ്ങും. വകുപ്പുകളിൽ ധാരണയായതായും വീതിച്ചു നൽകുമെന്നും ബി.ജെ.പി വൃത്തങ്ങൾ പറഞ്ഞു.
മഹാരാഷ്ട്രയിൽ മഹായുതി സർക്കാറിൽ 39 മന്ത്രിമാർ കൂടിയാണ് ഇന്ന് സത്യപ്രതിജ്ഞചെയ്തത്. നാഗ്പുരിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. 33 മന്ത്രിമാരും ആറ് സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
ഇതോടെ മുഖ്യമന്ത്രി അടക്കം ബി.ജെ.പിക്ക് 17 കാബിനറ്റ് മന്ത്രിമാരും മൂന്ന് സഹമന്ത്രിമാരുമായി. ഉപമുഖ്യമന്ത്രി ഷിൻഡെ അടക്കം ശിവസേനക്ക് ഒമ്പത് മന്ത്രിമാരും രണ്ട് സഹമന്ത്രിമാരും ഉണ്ട്. മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാർ അടക്കം എൻ.സി.പിക്ക് എട്ട് മന്ത്രിമാരും ഒരു സഹമന്ത്രിയുമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.