മൈലേജിൽ നേരിയ കുറവ് മാത്രം, എഥനോൾ കലർന്ന പെട്രോളിൽ ആശങ്കകൾ അടിസ്ഥാന രഹിതമെന്ന് മന്ത്രാലയം
text_fieldsഡൽഹിയിൽ സംഘടിപ്പിച്ച സംയുക്ത വാർത്തസമ്മേളനത്തിൽ നിന്ന്
ന്യൂഡൽഹി: എഥനോൾ കലർന്ന പെട്രോളുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾ അടിസ്ഥാന രഹിതമെന്ന് സർക്കാർ. 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ (ഇ-20), ഇൻഷുറൻസിനെയും വാറന്റിയെയും ബാധിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇൻഷുറൻസ് പൂർണ്ണമായും സാധുതയുള്ളതാണെന്ന് സർക്കാരും ഇൻഷുറർമാരും വ്യക്തമാക്കിയിട്ടുണ്ടെന്നും പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം അധികൃതർ വാർത്തസമ്മേളത്തിൽ അറിയിച്ചു.
ഇ-20 പെട്രോൾ, വാഹനങ്ങളുടെ ഇന്ധനക്ഷമതയിൽ നേരിയ കുറവേ ഉണ്ടാക്കുവെന്നും ഇതുസംബന്ധിച്ച ആശങ്കകൾ അസ്ഥാനത്താണെന്നും അധികൃതർ വ്യക്തമാക്കി. പരമ്പരാഗത ഇന്ധനത്തെ അപേക്ഷിച്ച് പുതിയ വാഹനങ്ങളിൽ ഇത് 1-2 ശതമാനവും പഴയതോ മികച്ച രീതിയിൽ ക്രമീകരിക്കാത്തതോ ആയ വാഹനങ്ങളിൽ 3-6 ശതമാനം വരെയും ഇന്ധന ക്ഷമത കുറഞ്ഞേക്കും.
രാജ്യത്തെ വിവിധ എണ്ണ കമ്പനികൾ, വാഹന നിർമ്മാതാക്കൾ, ഡിസ്റ്റിലറികൾ, എ.ആർ.എ.ഐ, ഐ.സി.എ.ടി എന്നീ സർട്ടിഫിക്കേഷൻ ഏജൻസികൾ, ബി.ഐ.എസ് എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കഴിഞ്ഞ ദിവസം ഡൽഹിയിൽ പദ്ധതിയുടെ അവലോകന യോഗം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിനിധികളുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അധികൃതർ.
കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും ക്രൂഡ് ഓയിൽ ഇറക്കുമതി കുറക്കാനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും പദ്ധതി സഹായകമാവുന്നതായി യോഗം വിലയിരുത്തി.
ഇന്ധന ഇറക്കുമതി കുറക്കുന്നതിനൊപ്പം ഊർജ്ജക്ഷമത വർധിപ്പിക്കുക, കാർബൺ ബഹിർഗമനം കുറക്കുക, കാർഷിക മേഖലയിൽ വരുമാനം ഉറപ്പുവരുത്തുക എന്നീ ലക്ഷ്യങ്ങളാണ് ഇ-20 പെട്രോൾ പദ്ധതിക്ക് പിന്നിലെന്ന് അധികൃതർ വിശദീകരിച്ചു. ബ്രസീലടക്കം രാജ്യങ്ങളിലെ സമാനമായി പരീക്ഷിച്ച് വിജയിച്ച പദ്ധതികൾ പഠിച്ചാണ് പദ്ധതി ആവിഷ്കരിച്ചത്.
ഇ-20 പെട്രോളിലൂടെ ഈ വർഷം കർഷകർക്ക് 40,000 കോടി രൂപയുടെ വരുമാനവും വിദേശ നാണ്യത്തിൽ 43,000 കോടിയുടെ ലാഭവുമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ ഏകദേശം 736 ലക്ഷം മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളൽ കുറഞ്ഞു, ഇത് 30 കോടി മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് തുല്യമാണ്. എഥനോള് മിശ്രിത പെട്രോൾ പദ്ധതി ആരംഭിച്ചതിനുശേഷം കഴിഞ്ഞ 11 വർഷത്തിനുള്ളിൽ 1.44 ലക്ഷം കോടി രൂപയുടെ വിദേശനാണ്യം ലാഭിച്ചതിനൊപ്പം ക്രൂഡ് ഓയിൽ ഉപഭോഗത്തിൽ 245 ലക്ഷം മെട്രിക് ടൺ കുറക്കാനുമായതായി മന്ത്രാലയം യോഗത്തിൽ വ്യക്തമാക്കി.
ഉയർന്ന ഒക്ടേൻ റേറ്റിങ് ഉള്ളതിനാൽ, ഹൈ-കംപ്രഷൻ എഞ്ചിനുകൾ എഥനോൾ കലർന്ന ഇ-20 പെട്രോളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ഇത്തരം ഇന്ധനം എഞ്ചിൻറെ ആക്സിലറേഷൻ മെച്ചപ്പെടുത്തുന്നതുകൊണ്ടുതന്നെ തിരക്കേറിയ നഗര പാതകളിലെ ഡ്രൈവിംഗ് എളുപ്പമാക്കും. എഥനോളിൻ്റെ ഉയർന്ന ബാഷ്പീകരണ താപം ഇൻടേക്ക് മാനിഫോൾഡിലെ (എൻജിനിലേക്ക് വായു എത്തിക്കുന്ന ഭാഗം) താപനില കുറയ്ക്കുകയും എൻജിൻ കാര്യക്ഷമത മെച്ചപ്പെടുത്തുകയും മികച്ച യാത്രാസുഖം നൽകുകയും ചെയ്യുന്നു.
എഥനോൾ മിശ്രിത പെട്രോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്ക് വെള്ളം കയറുന്നത് സംബന്ധിച്ച് ഉപഭോക്താക്കളിൽ നിന്ന് ഡീലർമാർക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് ഓൾ ഇന്ത്യ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ (എ.ഐ.പി.ഡി.എ) വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സമൂഹമാധ്യമങ്ങളിലടക്കം പ്രചരിക്കുന്ന ആശങ്കകൾ അടിസ്ഥാന രഹിതമാണെന്നും അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.