ന്യൂനപക്ഷ വികസന പദ്ധതി: ഗുജറാത്തിന് 5 വർഷമായി അനുവദിച്ചത് 'പൂജ്യം രൂപ'; കണക്കുകൾ പുറത്ത്
text_fieldsഅമിത് ഷാ, ഭുപേന്ദ്ര പട്ടേൽ
അഹമ്മദാബാദ്: കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമം (പി.എം.ജെ.വി.കെ) പദ്ധതിക്ക് കീഴിൽ കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലായി ഗുജറാത്തിന് ഒറ്റ രൂപ പോലും ഫണ്ട് അനുവദിച്ചിട്ടില്ലെന്ന് ഔദ്യോഗിക കണക്കുകൾ. 2021-22 മുതൽ 2025-26 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ഗുജറാത്തിന് നൽകിയ ഫണ്ടിന്റെ കണക്കിൽ 'പൂജ്യം' ആണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് രാജ്യസഭയിൽ വെച്ച കണക്കുകൾ വ്യക്തമാക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി മറ്റ് പല സംസ്ഥാനങ്ങൾക്കും വലിയ തുക അനുവദിച്ചപ്പോഴാണ് ഗുജറാത്തിന്റെ ഈ ദയനീയ സാഹചര്യം.
ന്യൂനപക്ഷ മന്ത്രാലയത്തിന്റെ വിശദീകരണപ്രകാരം, മുൻകൂട്ടി നിശ്ചയിച്ച ക്വാട്ട അടിസ്ഥാനത്തിലല്ല, മറിച്ച് സംസ്ഥാനങ്ങൾ സമർപ്പിക്കുന്ന പദ്ധതി നിർദ്ദേശങ്ങളുടെ കൃത്യതയും നിബന്ധനകളും പരിശോധിച്ചാണ് ഫണ്ട് അനുവദിക്കുന്നത്. എന്നാൽ അഞ്ച് വർഷത്തിനിടെ അസം, കർണാടക, മണിപ്പൂർ, മിസോറം, സിക്കിം, തമിഴ്നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് വലിയ തോതിൽ ഫണ്ട് ലഭിച്ചപ്പോൾ ഗുജറാത്തിന് യാതൊരു വിഹിതവും ലഭ്യമായിട്ടില്ല.
പദ്ധതി ആരംഭിച്ചതിന് ശേഷം രാജ്യത്തുടനീളം 8.59 ലക്ഷത്തിലധികം (8,59,972) പദ്ധതി യൂണിറ്റുകൾ പൂർത്തിയായപ്പോൾ ഗുജറാത്തിൽ ആകെ പൂർത്തിയായത് വെറും 82 യൂണിറ്റുകൾ മാത്രമാണ്. ഇത് ദേശീയ ശരാശരിയുടെ 0.01 ശതമാനം മാത്രമാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാൾ (3.44 ലക്ഷം), ഉത്തർപ്രദേശ് (2.01 ലക്ഷം), അസം (1.09 ലക്ഷം) തുടങ്ങിയ സംസ്ഥാനങ്ങളിലെ പദ്ധതി പൂർത്തീകരണവുമായി താരതമ്യം ചെയ്യുമ്പോൾ ഗുജറാത്ത് ബഹുദൂരം പിന്നിലാണെന്നത് വ്യക്തമായ അസന്തുലിതാവസ്ഥയാണ് തുറന്നുകാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

