ഭരണമാറ്റത്തിന് പിന്നാലെ ബംഗാളിൽ അതീവ ജാഗ്രത; രാഷ്ട്രീയ അക്രമങ്ങൾ തടയാൻ കർശന നടപടി, സുരക്ഷാ സേന ഏതാനും ദിവസങ്ങൾ കൂടി സംസ്ഥാനത്ത് തുടരും
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരെഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ അക്രമസാധ‍്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സുരക്ഷാ സേന സംസ്ഥാനത്ത് തുടരും. തൃണമൂൽ കോൺഗ്രസിനെ (ടി.എം.സി) പരാജയപ്പെടുത്തി 200ലധികം സീറ്റുകൾ നേടി ബി.ജെ.പി വൻ വിജയം കൈവരിച്ചതിന് പിന്നാലെയാണ് പുതിയ ഉത്തരവ്. പ്രവർത്തകർ ആത്മസംയമനം പാലിക്കണമെന്ന് പാർട്ടി നേതൃത്വം നിർദ്ദേശിച്ചതായാണ് വിവരം.
`സംസ്ഥാനത്ത് വിന്യസിച്ചിട്ടുള്ള സേന ഏതാനും ദിവസങ്ങൾ കൂടി അവിടെ തുടരും. ടി.എം.സി അല്ലെങ്കിൽ ബി.ജെ.പി പ്രവർത്തകർ ക്രമസമാധാനം തകർക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. തെരെഞ്ഞെടുപ്പിന് ശേഷം എതിരാളികളെയും അനുഭാവികളെയും ലക്ഷ്യമിടുന്ന ഒരു സംസ്കാരം ബംഗാളിലുണ്ട്' സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സേനയുടെ എണ്ണം ഘട്ടംഘട്ടമായി കുറയ്ക്കുമെങ്കിലും രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള അക്രമങ്ങൾ തടയാൻ അടുത്ത ഏതാനും ആഴ്ചകൾ കൂടി ഗണ്യമായ അളവിൽ സേന സംസ്ഥാനത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി നേതൃത്വം സമാധാനത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും പ്രാദേശിക പോലീസിനോടും കേന്ദ്ര സേനയോടും ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. പരാജയപ്പെട്ടതിനാൽ ടി.എം.സി പ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. എന്നാൽ ചില ബി.ജെ.പി പ്രവർത്തകർ അക്രമങ്ങളിൽ ഏർപ്പെടുമോ എന്ന ഭയമുണ്ട്.
നഗരപ്രദേശങ്ങളിൽ അക്രമങ്ങൾ നിയന്ത്രിക്കാൻ എളുപ്പമാണെങ്കിലും, ഗ്രാമപ്രദേശങ്ങളിൽ സമഗ്രമായ നിരീക്ഷണം നിലനിർത്തുന്നത് അത്ര എളുപ്പമല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇത്തവണ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ സമാനതകളില്ലാത്തതായിരുന്നു. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലെ (സി.എ.പി.എഫ്) രണ്ടരലക്ഷത്തോളം ഉദ്യോഗസ്ഥരെയാണ് ബംഗാളിൽ വിന്യസിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

