രാഹുലിന്റെ യാത്ര ഏശിയെന്ന് വിലയിരുത്തൽ; അമിത് ഷായുടെ അധ്യക്ഷതയിൽ പ്രത്യേക ബിഹാർ യോഗം
text_fieldsഅമിത് ഷാ
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ബിഹാർ പ്രതിപക്ഷ നേതാവ് തേജസ്വി യാദവും ‘വോട്ടർ അധികാർ യാത്ര’യിലൂടെ ബിഹാറിനെ ഇളക്കിമറിച്ചതിന് പിന്നാലെ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യോഗം വിളിച്ചു.
ഷായുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗം രാഹുൽ ഗാന്ധിയുടെ ‘വോട്ടുചോരി’ പ്രചാരണം ജനങ്ങളിൽ ഏശിയെന്ന് വിലയിരുത്തിയതിനെ തുടർന്ന് ആശയക്കുഴപ്പം പരിഹരിക്കാനുള്ള പ്രവർത്തനങ്ങളുമായി ജനങ്ങൾക്കിടയിലേക്കിറങ്ങാൻ ബി.ജെ.പി തീരുമാനിച്ചു.
രാഹുൽ ഗാന്ധിയുടെ യാത്ര വോട്ടുകൊള്ളയെ കുറിച്ചുണ്ടാക്കിയ ആശയക്കുഴപ്പമാണ് യോഗം പ്രാഥമികമായി ചർച്ചചെയ്തതെന്നും അവ ഇല്ലാതാക്കാൻ ജനങ്ങളിലേക്കിറങ്ങുമെന്നും മണ്ഡലംതോറും പരിപാടികൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി ബിഹാർ സംസ്ഥാന പ്രസിഡന്റ് ദിലീപ് ജയ്സ്വാൾ പറഞ്ഞു.
ഭരണഘടന വ്യവസ്ഥകൾ പ്രകാരമാണ് വോട്ടർപട്ടിക തീവ്ര പരിശോധന (എസ്.ഐ.ആർ) നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുമെന്ന് മറ്റൊരു മുതിർന്ന നേതാവ് പറഞ്ഞു. നവംബർ 20 വരെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടിവരുമെന്നാണ് കേന്ദ്ര നേതാക്കൾ സംസ്ഥാന നേതാക്കളെ അറിയിച്ചത്.
വോട്ടർ അധികാർ യാത്രക്ക് എത്തിയവരിലാരോ പ്രധാനമന്ത്രിയുടെ അമ്മക്കെതിരെ മോശം പരാമർശം നടത്തിയ സംഭവമുപയോഗിച്ച് രാഹുലിന്റെ യാത്ര സൃഷ്ടിച്ച ‘വോട്ടുചോരി’ പ്രചാരണത്തെ നേരിടാനും യോഗം തീരുമാനിച്ചു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ബിഹാറിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ, സഹ ചുമതലയുള്ള ദീപക് പ്രകാശ്, ഉപ മുഖ്യമന്ത്രിമാരായ വിജയ് സിൻഹ, സാമ്രാട്ട് ചൗധരി തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.