രോഗി മരിച്ചതിനെത്തുടർന്ന് മഹാരാഷ്ട്രയിൽ ആശുപത്രി തല്ലിത്തകർത്തു; ബന്ധുക്കളുടെ അക്രമം കാമറയിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ താനെയിലുള്ള സർക്കാർ ആശുപത്രിയിൽ രോഗി മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ വലിയ രീതിയിലുള്ള അക്രമം അഴിച്ചുവിട്ടു. ഉൽഹാസ്നഗറിലെ ആശുപത്രിയിൽ കരൾ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന 45 വയസ്സുകാരനായ ഭഗവാൻ നിംബോർ ബുധനാഴ്ച മരണപ്പെട്ടതാണ് സംഘർഷത്തിന് കാരണമായത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച് രണ്ട് മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതോടെ ചികിത്സയിൽ പിഴവുണ്ടായെന്ന് ആരോപിച്ച് ബന്ധുക്കൾ രോഷാകുലരാകുകയായിരുന്നു. മരിച്ചയാളുടെ ഭാര്യയും മകനും അടങ്ങുന്ന സംഘം ആശുപത്രി വാർഡിലെ മെഡിക്കൽ ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തന്റെ ഭർത്താവിനെ ഡോക്ടർമാർ കൊന്നതാണെന്നും സഹായത്തിനായി നിലവിളിച്ചപ്പോൾ ആരും വന്നില്ലെന്നും മരിച്ചയാളുടെ ഭാര്യ കരഞ്ഞുകൊണ്ട് ആരോപിക്കുന്നത് വിഡിയോയിൽ കാണാം. സുരക്ഷാ ജീവനക്കാർ അവരെ ശാന്തരാക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഈ അക്രമ സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും 'പണി നിർത്തുക' എന്ന പേരിൽ സമരം ആരംഭിച്ചു. തങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അക്രമം നടത്തിയവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നുമാണ് ആശുപത്രി അധികൃതരുടെ ആവശ്യം. സംഭവത്തെത്തുടർന്ന് മേയർ അശ്വിനി നികവും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. അക്രമം നടത്തിയവർക്കെതിരെ ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്യുമെന്നും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കുമെന്നും പൊലീസ് ഉറപ്പുനൽകിയതോടെയാണ് ജീവനക്കാർ ശാന്തരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

