‘എന്റെ ഭർത്താവിനെ തിരികെ വേണം... എന്റെ കുട്ടികൾ ആരെയാണ് പപ്പാ എന്ന് വിളിക്കുക?’...; യു.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികന്റെ ഭാര്യ കുഴഞ്ഞുവീണു
text_fieldsന്യൂഡൽഹി: ഒമാൻ തീരത്തിനടുത്ത് യു.എസ് സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ നാവികരുടെ മൃതദേഹങ്ങൾ വിട്ടുകിട്ടണമെന്ന് കുടുംബങ്ങൾ. ആക്രമണത്തിൽ കൊല്ലപ്പെട്ട ശിവാനന്ദ് ചൗരസ്യയുടെ ഭാര്യ സുശീലാ ദേവി ഏറെ വൈകാരികമായാണ് പ്രതികരിച്ചത്.
“എനിക്ക് എന്റെ ഭർത്താവിനെ തിരികെ വേണം. എനിക്ക് രണ്ട് കുട്ടികളുണ്ട്... എന്റെ കുട്ടികൾ ആരെയാണ് ‘പപ്പാ’ എന്ന് വിളിക്കുക? വെറും എട്ട് വർഷത്തിനുള്ളിൽ എന്റെ ജീവിതം തകർന്നു. ചെയ്യാനാവുന്നത് ചെയ്യൂ,” അവർ പറഞ്ഞു. മൃതദേഹം വിട്ടുകിട്ടുന്നതിന് കുടുംബത്തിന് എല്ലാവിധ പിന്തുണ സർക്കാർ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാരിനോട് ആവശ്യപ്പെടുന്നതിനിടെ ഇവർ കുഴഞ്ഞുവീണതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഹുർമുസ് കടലിടുക്കിന് സമീപം പലാവു പതാകയുള്ള ടാങ്കറിന് നേരെ യു.എസ് സൈന്യം നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഇന്ത്യൻ നാവികർ അടക്കമുള്ളവർ കൊല്ലപ്പെട്ടത്.
ഒമാൻ തീരത്തിനടുത്ത് വാണിജ്യ എണ്ണ ടാങ്കറായ എം.ടി സെറ്റെബെല്ലോ എന്ന കപ്പലിനു നേരെയായിരുന്നു യു.എസ് സൈന്യത്തിന്റെ ആക്രമണം. 44കാരനായ ചീഫ് എഞ്ചിനീയർ പട്നായക സുരേഷും 31 വയസ്സുള്ള എഞ്ചിൻ ഫിറ്റർ ശിവാനന്ദ് ചൗരസ്യ, ആദിത്യ ശർമ (21) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവാനന്ദ് ചൗരസ്യ ഡിസംബർ അഞ്ചിനാണ് വീട്ടിൽ നിന്ന് മടങ്ങിയതെന്ന് കുടുംബം പറഞ്ഞു. ആക്രമണത്തിന് ഒരു ദിവസം മുമ്പ് ശിവാനന്ദ് പിതാവിനോട് സംസാരിച്ചുവെന്നും എല്ലാം സുരക്ഷിതമാണെന്ന് ഉറപ്പുനൽകിയിരുന്നുവെന്നും സഹോദരി സോണി ചൗരസ്യ പറഞ്ഞു. പിറ്റേന്ന് രാവിലെയാണ് അദ്ദേഹം ആക്രമണത്തിൽ കൊല്ലപ്പെട്ടതായി അറിഞ്ഞത്. ആക്രമണം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ്, പ്രശ്നങ്ങളൊന്നുമില്ലെന്നും എല്ലാം സാധാരണ നിലയിലാണെന്നും മകൻ വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നുവെന്ന് കൊല്ലപ്പെട്ട ആദിത്യ ശർമയുടെ പിതാവ് രാജേഷ് ശർമ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആക്രമണം നടത്തിയ യു.എസിനെതിരേ ഇന്ത്യ ശക്തമായ നടപടി സ്വീകരിക്കണമെന്നും വാണിജ്യ കപ്പലിനു നേരെയുള്ള ആക്രമണം യുദ്ധക്കുറ്റമാണെന്നും രാജേഷ് ശർമ പറഞ്ഞു.
ആക്രമണ സമയത്ത് കപ്പലിൽ 24 ഇന്ത്യൻ ജീവനക്കാർ ഉണ്ടായിരുന്നു. ഇതിൽ 21 പേരെ അടിയന്തര ഓപ്പറേഷനിൽ രക്ഷപ്പെടുത്തി, ആക്രമണത്തിന് തൊട്ടുപിന്നാലെ മൂന്ന് പേരെ കാണാതായി. ഇന്ത്യൻ ജീവനക്കാർ ഉൾപ്പെട്ട മൂന്ന് വ്യാപാര കപ്പലുകൾ നാല് ദിവസത്തിനുള്ളിൽ ഒമാൻ തീരത്ത് യു.എസ് സൈന്യം ആക്രമിച്ചതായും മൂന്ന് ഇന്ത്യൻ പൗരന്മാർ മരിച്ചതായും ഇന്ത്യ വ്യാഴാഴ്ച സ്ഥിരീകരിച്ചു. ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

