ആറാം ദിവസവും സമരവഴിയിൽ; വിദ്യാർഥികൾക്കെതിരെ അച്ചടക്ക നടപടി ഭീഷണിയുമായി ഡൽഹി ഐ.ഐ.ടി
text_fieldsഡൽഹി ഐ.ഐ.ടിയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ
ഡല്‍ഹി: എം.എസ്സി ഫിസിക്സ് വിദ്യാര്‍ഥി ഋഷികേശ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ച ഡല്‍ഹി ഐ.ഐ.ടി വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി ഭീഷണിയുമായി അധികൃതർ. ഡയറക്ടർ രംഗൻ ബാനർജിയാണ് വിദ്യാർഥികൾക്ക് അച്ചടക്ക നടപടിയെ കുറിച്ച് മുന്നറിയിപ്പ് നൽകിയത്.
ഋഷികേഷിന്റെ മരണത്തിൽ കുറ്റക്കാരായ അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും മരണത്തെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികളുടെ പ്രതിഷേധം. കാമ്പസിൽ ആറാം ദിവസവും പ്രതിഷേധം തുടരുകയാണ്. “ഡൽഹി ഐ.ഐ.ടി വിദ്യാർഥികൾ നീതി തേടുന്നു’’, ‘‘അന്വേഷണം, നഷ്ടപരിഹാരം, രാജി: ഞങ്ങൾ ഋഷികേഷിനൊപ്പം നിൽക്കുന്നു” എന്നീ സന്ദേശങ്ങൾ അടങ്ങിയ ബാനറുകൾ വിദ്യാർഥികൾ ഉയർത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഡല്‍ഹി ഐ.ഐ.ടിയില്‍ ജീവനൊടുക്കുന്ന എട്ടാമത്തെ വിദ്യാര്‍ഥിയാണ് ഋഷികേശ്. മരണത്തിന് വഴിവെച്ച സാഹചര്യങ്ങളെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്തുക, കുറ്റക്കാരെ ചുമതലകളില്‍ നിന്ന് മാറ്റുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുക, മരിച്ച ഋഷികേശിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടു വെച്ചിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഋഷികേശ് കാമ്പസ് കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കിയത്. പിതാവിന്റെ മരണത്തെ തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്ന ഋഷികേശ് ചികിത്സയിലായിരുന്നു. തുടര്‍ന്ന് സെമസ്റ്റര്‍ ഡ്രോപ്പ് ചെയ്യണമെന്നും ഹോസ്റ്റല്‍ മുറി അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും അപമാനിച്ച് തിരിച്ചയക്കുകയാണ് ചെയ്തത്. ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
അതേസമയം, പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സമരം ജീവനക്കാരുടെയും കുടുംബങ്ങളുടെയും സ്വകാര്യതയെയും കാമ്പസിലെ സമാധാന അന്തരീക്ഷത്തെയും ബാധിക്കുമെന്നാണ് ഐ.ഐ.ടി മാനേജ്മെന്റിന്റെ വിശദീകരണം. എന്നാല്‍, ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. വിദ്യാര്‍ഥി പ്രസ്ഥാനമായ സി.ജെ.പിയും പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

