'മുസ്‌ലിംകൾക്ക് പ്രധാന നഗരം'; മക്കക്ക് സമീപമുള്ള ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ
text_fieldsന്യൂഡൽഹി: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്കയ്ക്ക് സമീപം ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണ ശ്രമത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ആഗോളതലത്തിൽ കോടിക്കണക്കിന് മുസ്‌ലിം വിശ്വാസികൾ പവിത്രമായി കാണുന്ന പുണ്യനഗരമായ മക്കയ്ക്ക് സമീപമുണ്ടായ ഇത്തരം നീക്കങ്ങൾ അതീവ ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. മേഖലയിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കപ്പെടുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായും മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയായി അറിയിച്ചു.
'മക്കയ്ക്ക് സമീപമുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഞങ്ങൾ അഗാധമായ ആശങ്ക രേഖപ്പെടുത്തുന്നു. സൗദി അറേബ്യൻ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റങ്ങളെയും സാധാരണക്കാരുടെ ജീവനും അടിസ്ഥാന സൗകര്യങ്ങൾക്കും ഭീഷണിയാകുന്ന നടപടികളെയും ഇന്ത്യ ശക്തമായി അപലപിക്കുന്നു. ലോകമെമ്പാടുമുള്ള മുസ്‌ലിം ജനതയെ സംബന്ധിച്ചിടത്തോളം മക്കയ്ക്കുള്ള സവിശേഷമായ പ്രാധാന്യം കണക്കിലെടുക്കുമ്പോൾ, ഈ സംഭവം അതീവ ഗൗരവമുള്ളതാണ്,' എന്ന് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരം മക്കയ്ക്ക് തെക്കുഭാഗത്തുവെച്ച് വിശുദ്ധ നഗരത്തിന്റെ നിരോധിത വ്യോമാതിർത്തിയിലേക്ക് കടക്കാൻ ശ്രമിച്ച ഹൂതി ഡ്രോൺ തങ്ങളുടെ വ്യോമപ്രതിരോധ സേന വെടിവെച്ചു വീഴ്ത്തിയതായി സൗദി അറേബ്യ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. തീർത്ഥാടകരുടെയും വിശുദ്ധ നഗരങ്ങളുടെയും സുരക്ഷ തങ്ങൾക്ക് 'റെഡ് ലൈൻ' (അതിലംഘിക്കാൻ പാടില്ലാത്ത അതിര്) ആണെന്നും, ഇറാന്റെ പിന്തുണയുള്ള ഹൂതികളുടെ ഇത്തരം ഭീകര പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും സൗദി സൈനിക വക്താവ് തുർക്കി അൽ-മാൽകി മുന്നറിയിപ്പ് നൽകി. എന്നാൽ, മക്കയെ ലക്ഷ്യമിട്ടു എന്ന സൗദിയുടെ ആരോപണം അടിസ്ഥാനരഹിതവും നുണയുമാണെന്ന് ഹൂതി വക്താവ് ഹസീം അൽ അസദ് പ്രതികരിച്ചു. ഹജ്ജ് തീർത്ഥാടന കേന്ദ്രവും കഅ്ബ സ്ഥിതിചെയ്യുന്നതുമായ മക്കയിലെ സുരക്ഷാ ഭീഷണികൾ ആഗോളതലത്തിൽ വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

