ഇന്ത്യൻ നാവിക സേനയുടെ കപ്പലിൽ പാക് കപ്പലിടിച്ചു; നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി കേന്ദ്രം
text_fieldsന്യൂഡൽഹി: അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലിൽ പാക് നാവികസേനയുടെ കപ്പൽ ഇടിച്ചു. സംഭവത്തിൽ പാക് നയതന്ത്രപ്രതിനിധിയെ വളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. പാക് നാവികസേനാ വിഭാഗങ്ങളുടെ സ്വീകാര്യമല്ലാത്തതും പ്രൊഫഷണലല്ലാത്തതുമായ പെരുമാറ്റത്തിൽ കടുത്ത പ്രതിഷേധം അറിയിക്കാനാണ് നയതന്ത്രജ്ഞനെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.
വടക്കൻ അറബിക്കടലിൽ ഈ മാസം 15-നാണ് ഇരു രാജ്യങ്ങളുടെയും കപ്പലുകൾ കൂട്ടിയിടിച്ചത്. പതിവ് നിരീക്ഷണത്തിലായിരുന്ന ഇന്ത്യൻ നാവികസേനാ യുദ്ധക്കപ്പലിന് സമീപത്തേക്ക് പാക് നാവികസേനാ കപ്പൽ അമിതവേഗത്തിലെത്തുകയും സുരക്ഷിതമല്ലാത്ത രീതിയിൽ നീങ്ങുകയും ചെയ്തതാണ് അപകടത്തിനിടയാക്കിയത്. സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അന്താരാഷ്ട്ര സമുദ്ര അതിർത്തിയിൽ നടന്ന സംഭവത്തിൽ വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, പാക് നാവികസേനാ കപ്പലിന്റെ പെരുമാറ്റം 1991 ഏപ്രിലിൽ ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടാക്കിയ കരാറിലെ ആർട്ടിക്കിൾ 10-ന്റെ നേരിട്ടുള്ള ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ സൈനിക വിഭാഗങ്ങളും തക്കതായ ശ്രദ്ധ പുലർത്തണമെന്നും ഇരുപക്ഷവും തമ്മിലുള്ള കരാറുകളിലെ വ്യവസ്ഥകളെ മാനിക്കണമെന്നും ബന്ധപ്പെട്ട പാകിസ്താൻ അധികാരികളെ അറിയിക്കാൻ നയതന്ത്രജ്ഞനോട് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

