ബാരൻ ഉണർന്നു; അഗ്നിപർവ്വത സ്ഫോടനത്തിനു സാധ്യത
text_fieldsപനാജി: ഇന്ത്യയിലെ ഏക സജീവ അഗ്നി പർവ്വതമായ ബാരൻ ദ്വീപിലെ അഗ്നിപർവ്വതത്തിൽ നിന്നും പുകയും ലാവയും വമിക്കുന്നതായി വിദഗ്ധർ. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇൗ അഗ്നി പർവ്വതം അവസാനമായി സജീവമായത് 1991ലാണ്. 150 വർഷത്തെ നിദ്രക്ക് ശേഷമായിരുന്നു 1991ൽ ബാരൻ പുകഞ്ഞത്. അതിനു ശേഷം ഇപ്പോൾ വീണ്ടും പുകയുന്നുവെന്നാണ് ദേശീയ സമുദ്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരുടെ കണ്ടെത്തൽ. അഭയ് മുധോൽക്കറിെൻറ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് പർവ്വതത്തെ നിരീക്ഷിച്ചത്.
പോർട്ട് ബ്ലയറിൽ നിന്നും 140 കിലോമീറ്റർ വടക്കു കിഴക്കായുള്ള ബാരൻ ദ്വീപിലാണ് അഗ്നിപർവ്വതം. 2017 ജനുവരി 23നാണ് പർവ്വതം ഉണർന്നതായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപെട്ടത്. സമുദ്ര ഗവേഷണ ശാസ്ത്രജ്രുടെ സംഘം ആൻഡമാനിലെ ബാരൻ അഗ്നി പർവ്വതത്തിനു സമീപം കടലിലെ അടിത്തട്ട് സാംപിൾ ശേഖരിക്കുന്നതിനിടെയാണ് പർവ്വതത്തിൽ നിന്ന് പുക വമിക്കാൻ തുടങ്ങിയത് ശ്രദ്ധയിൽ പെട്ടത്. ഒരു മൈൽ ദൂരെ നിന്നും പർവ്വതം നിരീക്ഷിച്ചപ്പോൾ അഞ്ചു മുതൽ പത്തു മിനുട്ട് വരെ പുക തുപ്പിയെന്നും ഗവേഷക സംഘം വിലയിരുത്തി.
പകൽ സമയത്തു മാത്രമാണ് പുക ഉയരുന്നതായി കണ്ടത്. രാത്രി സമയങ്ങളിൽ നിരീക്ഷിച്ചപ്പോൾ പർവ്വതമുഖത്തു നിന്നും ചുവന്ന നിറത്തിൽ ലാവ അന്തരീക്ഷത്തിലേക്ക് തെറിച്ച് പർവ്വതത്തിെൻറ ചെരിവുകളിലൂടെ ഒഴുകുന്നതായും കണ്ടുവെന്ന് ഗവേഷകർ വാർത്താകുറിപ്പിൽ പറയുന്നു. ജനുവരി 26ന് ബി. നാഗേന്ദർ നാഥിെൻറ നേതൃത്വത്തിൽ രണ്ടാമതും പർവ്വതം നിരീക്ഷിച്ചപ്പോൾ പുകയും പൊട്ടിത്തെറിയും തുടരുന്നതായും കണ്ടെത്തി.
അഗ്നിപർവ്വതത്തിനു സമീപമുള്ള മണ്ണും വെള്ളവും ശേഖരിച്ച് പരിശോധിച്ചപ്പോഴും അഗ്നിപർവ്വതം ഉണർന്നുവെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അഗ്നിപർവ്വതം പൊട്ടുേമ്പാഴുണ്ടാകുന്ന പാറക്കഷണങ്ങളായ കരിപോലെ കറുത്ത അവശിഷ്ടങ്ങൾ ഇവിടെ നിന്ന് ലഭിച്ചുവെന്നും വരാനിരിക്കുന്ന അഗ്നിപർവ്വത സ്ഫോടനത്തെ സൂചിപ്പിക്കുന്നതാണിതെന്നും ഗവേഷക സംഘം കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.