അയാൾ ഇന്ത്യക്കാരനല്ല, പാകിസ്താനിയാണെന്ന് തോന്നുന്നു; സുഹ്റാൻ മംദാനിയെ കുറിച്ച് കങ്കണ
text_fieldsന്യൂഡൽഹി: ഡെമോക്രാറ്റിക് പാർട്ടിയുടെ ടിക്കറ്റിൽ ന്യൂയോർക്ക് സിറ്റി മേയറാകാനൊരുങ്ങുന്ന സുഹ്റാൻ മംദാനിയെ അധിക്ഷേപിച്ച് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവുത്ത്. ഇന്ത്യക്കാരനേക്കാൾ, സുഹ്റാൻ മംദാനി പാകിസ്താനിയാകാനാണ് സാധ്യത കൂടുതൽ എന്നായിരുന്നു കങ്കണയുടെ അധിക്ഷേപം.
''അയാളുടെ അമ്മ മീരാനായർ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളായിരുന്നു. പത്മശ്രീ ഒക്കെ ലഭിച്ചിട്ടുണ്ട്. ന്യൂയോർക്കിൽ ജനിച്ചുവളർന്ന ഒരാൾ, ഭാരതത്തിൽ ആഘോഷിക്കപ്പെടുന്ന ഒരാളും. അവർ ഗുജറാത്തി വംശജനായ പ്രശസ്ത എഴുത്തുകാരനെ വിവാഹം കഴിച്ചു. സ്വാഭാവികമായും മകന്റെ പേര് മകന് സുഹ്റാൻ എന്ന് പേരിട്ടു. അയാൾ ഇന്ത്യക്കാരനേക്കാൾ കൂടുതൽ പാകിസ്താനിയാണെന്ന് തോന്നുന്നു'' -എന്നാണ് കങ്കണ എക്സിൽ കുറിച്ചത്.
''അയാളുടെ ഹിന്ദു സ്വത്വത്തിനോ രക്ത ബന്ധത്തിനോ എന്തുതന്നെ സംഭവിച്ചാലും ഇപ്പോൾ അയാൾ ഹിന്ദുമതത്തെ തുടച്ചുനീക്കാൻ തയാറായിരിക്കുകയാണ്. വൗ...എല്ലായിടത്തും ഇതേ കഥയാണ്. വ്യത്യസ്തമായ ഒരു കാര്യത്തിന് മീരാജിയെ രണ്ടുതവണ കണ്ടുമുട്ടി. മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ...''എന്നും കങ്കണ കുറിച്ചു.
കോൺഗ്രസ് എം.പി അഭിഷേക് മനു സിങ്‍വിയും മംദാനിയെ വിമർശിച്ചു രംഗത്തുവന്നിരുന്നു. ഇന്ത്യക്ക് അദ്ദേഹത്തെ പോലുള്ള സഖ്യകക്ഷികളെ ആവശ്യമില്ല എന്നായിരുന്നു സിങ്‍വിയുടെ പരാമർശം. സുഹ്റാൻ മംദാനി വാ തുറക്കുമ്പോൾ, പാക് പി.ആർ. ടീം അവധിയെടുക്കുന്നു. ന്യൂയോർക്കിൽ നിന്ന് കെട്ടുകഥകൾ വിളിച്ചുപറയുന്ന അദ്ദേഹത്തെ പോലുള്ള 'സഖ്യകക്ഷികളുള്ള' ശത്രുക്കളെ ഇന്ത്യക്ക് ആവശ്യമില്ല'' -എന്നായിരുന്നു സിങ്‍വി എക്സിൽ കുറിച്ചത്.
ന്യൂയോർക്ക് സിറ്റി മേയറാകാനുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ മുൻ ഗവർണർ ആൻഡ്ര്യൂ കുവോമോയെ ആണ് മംദാനി പരാജയപ്പെടുത്തിയത്.
പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീര നായരുടെയും ഇന്തോ-ഉഗാണ്ടൻ അക്കാദമീഷ്യൻ മഹ്‌മൂദ് മംദാനിയുടെയും മകനാണ് സുഹ്‌റാൻ. ക്വീൻസിൽ നിന്നുള്ള സംസ്ഥാന നിയമസഭ അംഗമാണ് മംദാനി. 1991 ഒക്ടോബർ 18ന് യുഗാണ്ടയിലെ കമ്പാലയിൽ ജനിച്ച മംദാനി ന്യൂയോർക് സിറ്റിയിലാണ് വളർന്നത്. ഏഴ് വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം ന്യൂയോർക്കിലേക്ക് താമസം മാറി. മംദാനിക്ക് അഭിനന്ദനവുമായി മുതിർന്ന സെനറ്റർ ബെർനി സാന്റേഴ്‌സ് അടക്കമുള്ള പ്രമുഖർ രംഗത്തെത്തി. എതിരാളികളുടെ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമ പിന്തുണക്കെതിരെയാണ് മംദാനി വിജയം നേടിയതെന്ന് സാന്റേഴ്‌സ് പറഞ്ഞു.
ഇടതുപക്ഷക്കാരനും ഫലസ്തീന്‍ അനുകൂല നിലപാടുള്ളയാളുമായ സുഹ്റാൻ മംദാനി അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിന്‍റെ മേയറായി വരുന്നത് ട്രംപിനും യാഥാസ്ഥിതികർക്കും കനത്ത തിരിച്ചടിയാണ്. ഇന്തോ-അമേരിക്കൻ വംശജനും നിയമസഭാംഗവുമായ 33കാരനായ സുഹ്‌റാൻ മംദാനി മുൻ ഗവർണർ ആൻഡ്രൂ ക്യൂമോയെയാണ് ഡെമോക്രാറ്റുകളുടെ സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള മത്സരത്തിൽ അട്ടിമറിച്ചത്. ഇതോടെയാണ് ഡെമോക്രാറ്റുകൾക്ക് ആധിപത്യമുള്ള ന്യൂയോർക് നഗരത്തിൽ ആദ്യമായി മുസ്‍ലിം മേയർ ഉണ്ടാകാനുള്ള സാധ്യത തെളിഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.