ഭൂമി ഇടപാട്: റോബർട്ട് വാദ്രക്കെതിരെ ഇ.ഡി സമർപ്പിച്ച കുറ്റപത്രം സ്വീകരിച്ച് ഡൽഹി കോടതി
text_fieldsന്യൂഡൽഹി: ഹരിയാനയിലെ ഷിക്കോപ്പൂർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് ആരോപണത്തിൽ റോബർട്ട് വാദ്രക്കെതിരെ എൻഫഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച കുറ്റപത്രം ഡൽഹി കോടതി ഫയലിൽ സ്വീകരിച്ചു. കേസിൽ വാദ്ര ഉൾപ്പെടെയുള്ള പ്രതികൾ മേയ് 16ന് ഹാജരാകാൻ സ്പെഷൽ ജഡ്ജി സുശാന്ത് ചംഗോത്ര ഉത്തരവിട്ടു.
കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ വാദ്രക്കെതിരെ ഒരു അന്വേഷണ ഏജൻസി ക്രിമിനൽ നടപടികൾ ആരംഭിക്കുന്നത് ആദ്യമായാണ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇ.ഡി പ്രോസിക്യൂഷൻ പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട് 2025 ഏപ്രിലിൽ റോബർട്ട് വാദ്രയെ ഇ.ഡി തുടർച്ചയായ മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു.
ഗുരുഗ്രാമിലെ സെക്ടർ 83ൽ (പഴയ മനേസർ-ശിക്കപ്പൂർ മേഖല) നടന്ന ഭൂമി ഇടപാട് സംബന്ധിച്ചാണ് ആരോപണം. വാദ്ര ഡയറക്ടറായിരുന്ന സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്, ഓംകാരേശ്വർ പ്രോപ്പർട്ടിസിൽ നിന്ന് 3.5 ഏക്കർ ഭൂമി 7.5 കോടി രൂപയ്ക്ക് വാങ്ങിയെന്നാണ് പരാതി. അന്ന് ഹരിയാനയിൽ ഭൂപീന്ദർ സിങ് ഹൂഡയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു അധികാരത്തിൽ. ഈ ഭൂമി പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ഡി.എൽ.എഫിന് 58 കോടി രൂപക്ക് മറിച്ചുവിറ്റെന്നും കേസിൽ പറയുന്നുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥൻ അശോക് ഖേംകയാണ് ഇടപാടിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടന്ന് ആരോപിച്ചത്.
നിയമങ്ങൾ ലംഘിച്ചാണ് ഭൂമി കൈമാറ്റം നടന്നതെന്ന് കണ്ടെത്തിയ അദ്ദേഹം 2012 ഒക്ടോബറിൽ ഭൂമിയുടെ മ്യൂട്ടേഷൻ റദ്ദാക്കിയിരുന്നു. അതേസമയം, തനിക്കെതിരെയുള്ള നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന് റോബർട്ട് വാദ്ര പ്രതികരിച്ചു. ബി.ജെ.പി സർക്കാർ രാഷ്ട്രീയ പ്രതികാരം തീർക്കുകയാണെന്നും മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള തന്റെ കുടുംബത്തെ വേട്ടയാടുകയാണ് ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

