ടാറ്റ സൺസ് ചെയർമാനായി എന്‍ ചന്ദ്രശേഖരൻ തുടരും; വീണ്ടും അഞ്ച് വർഷത്തേക്ക് നിയമനം
text_fieldsന്യൂഡൽഹി: ടാറ്റ സൺസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായി എൻ. ചന്ദ്രശേഖരന് വീണ്ടും അഞ്ച് വർഷത്തെ കാലാവധി നൽകാൻ കമ്പനിയുടെ ബോർഡ് തീരുമാനിച്ചു. നേരത്തെ ചെയർമാൻ സ്ഥാനത്ത് നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നതിന് പിന്നാലെയാണ് പുതിയ കാലാവധി നൽകുന്നത്.
നിലവിലെ കാലാവധി 2027 ഫെബ്രുവരിയിൽ അവസാനിക്കാനിരിക്കെയാണ് വീണ്ടും അഞ്ച് വർഷത്തേക്ക് കൂടി ചന്ദ്രശേഖരനെ നിയമിക്കാൻ ബോർഡ് അംഗീകാരം നൽകിയിരിക്കുന്നത്. 2017ലാണ് അദ്ദേഹം ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റത്.
കാലാവധി തീരുന്ന പശ്ചാത്തലത്തിൽ വീണ്ടും ചെയർമാനായി തുടരാൻ അദ്ദേഹം തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ചിരുന്നു. ടാറ്റ ട്രസ്റ്റുമായുള്ള തർക്കങ്ങളും നേതൃത്വമാറ്റവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവുമാണ് ഇതിന് പിന്നിലെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ടാറ്റ സൺസിൽ ടാറ്റ ട്രസ്റ്റുകൾക്ക് 66 ശതമാനം ഓഹരിയാണുള്ളത്.
ഇതോടൊപ്പം ടാറ്റ സൺസിനെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയവും കമ്പനിയുടെ ബോർഡ് പരിഗണിക്കുന്നുണ്ട്. റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടാണ് ലിസ്റ്റിങ് സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായത്.
അതേസമയം, ചന്ദ്രശേഖരന്റെ പുനർനിയമനത്തിന് ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ എതിർപ്പ് രേഖപ്പെടുത്തിയതായാണ് വിവരം. എന്നാൽ ഈ തീരുമാനം അന്തിമമായി പ്രാബല്യത്തിൽ വരാൻ കമ്പനിയുടെ വാർഷിക പൊതുയോഗത്തിന്റെ അംഗീകാരം ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

