രാഷ്ട്രപതിയെ അപമാനിച്ചത് ലജ്ജാകരം; ദ്രൗപതി മുർമുവിന് പിന്നാലെ അതൃപ്തി അറിയിച്ച് നരേന്ദ്രമോദി
text_fieldsനരേന്ദ്രമോദി
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സന്താൾ സംഗമത്തിന്റെ വേദി മാറ്റിയതിനെച്ചൊല്ലിയുള്ള വിവാദത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് സർക്കാർ എല്ലാ പരിധികളും ലംഘിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. ശനിയാഴ്ച തന്‍റെ എക്സിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് പ്രധാനമന്ത്രി വിമർശനമുന്നയിച്ചത്.
`ഇത് ലജ്ജാകരവും അഭൂതപൂർവവുമാണ്. ജനാധിപത്യത്തിന്റെയും ഗോത്രവർഗ്ഗ സമൂഹത്തിന്റെയും ശാക്തീകരണത്തിൽ വിശ്വസിക്കുന്നവരെല്ലാം ആഴത്തിൽ വേദനിച്ചിരിക്കുന്നു. ഗോത്രസമൂഹത്തിൽ നിന്ന് ഉയർന്നുവന്ന രാഷ്ട്രപതി പ്രകടിപ്പിച്ച വേദനയും ആശങ്കയും ഭാരതത്തിലെ ജനങ്ങളുടെ ഹൃദയത്തിൽ വലിയ ദുഃഖമുണ്ടാക്കിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാർ എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. രാഷ്ട്രപതിയോടുള്ള ഈ അവഹേളനത്തിന് അവരുടെ ഭരണകൂടമാണ് ഉത്തരവാദി. സന്താൾ സംസ്കാരം പോലുള്ള പ്രധാനപ്പെട്ട വിഷയത്തെ പശ്ചിമ ബംഗാൾ സർക്കാർ ഇത്ര നിസ്സാരമായി കാണുന്നത് അങ്ങേയറ്റം നിർഭാഗ്യകരമാണ്, പ്രധാനമന്ത്രി കൂട്ടി ചേർത്തു.
രാഷ്ട്രപതിയുടെ പദവി രാഷ്ട്രീയത്തിന് അതീതമാണെന്നും ആ പദവിയുടെ അന്തസ്സ് എപ്പോഴും ഉയർത്തിപ്പിടിക്കണമെന്നും മോദി കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാൾ സർക്കാരിനും തൃണമൂൽ കോൺഗ്രസിനും വിവേകം ഉദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.
സിലിഗുരിക്ക് സമീപം നടന്ന ഒന്‍പതാമത് സന്താൾ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മുഖ‍്യമന്ത്രി മമതാ ബാനർജിയോ മന്ത്രിസഭയിലെ മറ്റ് അംഗങ്ങളോ എത്തിയിരുന്നില്ല. ഇതിൽ അതൃപ്തി രേഖപ്പടുത്തിയ രാഷ്ട്രപതി, മമതാ ബാനർജിക്ക് തന്നോട് പിണക്കമാണോ എന്ന് ചോദിച്ചിരുന്നു.
ഗോത്രവർഗ സമൂഹത്തിന്റെ വാർഷിക പരിപാടി ബിധാനഗറിൽ നിന്ന് ബാഗ്‌ഡോഗ്ര വിമാനത്താവളത്തിന് സമീപമുള്ള ഗോഷായ്‌പൂരിലേക്ക് മാറ്റിയതിനെയും രാഷ്ട്രപതി ചോദ്യം ചെയ്തു. വേദി മാറ്റിയത് ജനപങ്കാളിത്തം കുറയാൻ കാരണമായേക്കാമെന്നും അവർ സൂചിപ്പിച്ചു.
എന്നാൽ, ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ തൃണമൂൽ കോൺഗ്രസ്, രാഷ്ട്രപതി തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നതെന്ന് വ്യക്തമാക്കി. ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും, രാഷ്ട്രപതിയുടെ പരിപാടിയിലെ ക്രമീകരണങ്ങൾ തെരഞ്ഞെടുപ്പ് കമീഷന്റെ നിയന്ത്രണത്തിലായിരുന്നു എന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

