ഭീകരതയോട് അനുരഞ്ജനം വേണ്ട -മോദി
text_fieldsവാഷിങ്ടൺ: ഭീകരത മാനവികതയുടെ ശത്രുവാണെന്നും അത് നേരിടുന്നതിൽ ഒരു അനുരഞ്ജനവും പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭീകരതയുടെ സ്പോൺസർമാരായ രാജ്യങ്ങൾക്കെതിരെ നടപടിയുണ്ടാകണമെന്നും മോദി പാകിസ്താനെ ലക്ഷ്യമിട്ട് ആവശ്യപ്പെട്ടു. യു.എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലോക വ്യാപാര കേന്ദ്രത്തിനുനേരെ ഭീകരാക്രമണം നടന്നിട്ട് രണ്ടു പതിറ്റാണ്ട് കഴിഞ്ഞു. മുംബൈ ഭീകരാക്രമണമുണ്ടായിട്ടും വർഷം പലതു പിന്നിട്ടു. ഇപ്പോഴും ഭീകരതയും തീവ്രവാദ ചിന്തകളും ലോകത്തിന് ഭീഷണിയായി തുടരുകയാണ്. ഈ പ്രത്യയശാസ്ത്രങ്ങൾ പുതിയ രൂപവും ഭാവവും പ്രാപിക്കുന്നുണ്ടെങ്കിലും അവരുടെ ലക്ഷ്യങ്ങളിൽ മാറ്റമില്ലെന്ന് തന്റെ മണിക്കൂർ നീണ്ട പ്രസംഗത്തിൽ മോദി വ്യക്തമാക്കി. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായാണ് രണ്ടു തവണ യു.എസ് കോൺഗ്രസിൽ സംസാരിക്കുന്നത്.
മോദി-യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ചർച്ചക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും ഭീകരതക്കും തീവ്രവാദത്തിനുമെതിരായ നിലപാട് ഊന്നിപ്പറഞ്ഞിരുന്നു. അൽ ഖാഇദ, ഐ.എസ്, ലശ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ്, ഹിസ്ബുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകൾക്കെതിരെ സംയുക്ത നടപടി വേണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. മുംബൈ, പത്താൻകോട്ട് ഭീകരാക്രമണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് നേതാക്കൾ തുടർന്നു.
യു.എസ് കോൺഗ്രസ് പ്രസംഗത്തിൽ മോദി ചൈനയെ സൂചിപ്പിച്ചും സംസാരിച്ചു. യു.എൻ ചാർട്ടർ അംഗീകരിക്കൽ, തർക്കങ്ങൾക്ക് ചർച്ചയിലൂടെയുള്ള പരിഹാരം, പരമാധികാരത്തെയും അഖണ്ഡതയെയും മാനിക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് ലോകം നിലനിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്തോ-പസിഫിക് മേഖലയിൽ സംഘർഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും കാർമേഘങ്ങൾ ഉരുണ്ടുകൂടുകയാണ്. ഈ മേഖലയുടെ സ്ഥിരത ഇന്ത്യ-യു.എസ് സഹകരണത്തിലെ പ്രധാന വിഷയങ്ങളിലൊന്നായി മാറിയിട്ടുണ്ട്.
ഇത് യുദ്ധത്തിന്റെ യുഗമല്ലെന്ന് യുക്രെയ്ൻ യുദ്ധം പരാമർശിച്ച് മോദി അഭിപ്രായപ്പെട്ടു. ചർച്ചയുടെയും നയതന്ത്രജ്ഞതയുടെയും കാലമാണിത്. -അദ്ദേഹം തുടർന്നു. അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് പ്രശംസ ചൊരിയാനും മോദി മറന്നില്ല. ഇന്ത്യയിൽ വേരുള്ള അമേരിക്കക്കാരുടെ സംഭാവനകളെക്കുറിച്ച് ബൈഡനും സംസാരിച്ചു. യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിെൻറ ജീവിതം ഇതിന് ഉദാഹരണമാണെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. കമലയുടെ അമ്മ ശ്യാമള ഗോപാലൻ തമിഴ്നാട്ടിൽനിന്ന് യു.എസിലെത്തിയ ആളാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.