കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പിന്നോട്ടില്ല; സമരം ശക്തമാക്കാൻ പാറ്റകൾ
text_fieldsന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ മൂല്യനിർണയ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. മന്ത്രി രാജി വെക്കാതെ ജന്തർ മന്തറിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാർ.
ശനിയാഴ്ച ഉച്ചയോടെയാണ് സമരത്തിന് തുടക്കമായത്. വൈകീട്ട് അഞ്ചു മണിവരെയായിരുന്നു സമരത്തിന് പൊലീസ് അനുമതി നൽകിയിരുന്നത്. അനുമതി കാലാവധി അവസാനിച്ചതോടെ പ്രതിഷേധക്കാർ സ്ഥലം ഒഴിയണമെന്ന് പൊലീസ് തുടർച്ചയായി ആവശ്യപ്പെടുന്നുണ്ടെങ്കിലും, ആവശ്യം അംഗീകരിക്കാൻ സി.ജെ.പി നേതൃത്വം തയാറായിട്ടില്ല.
വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉണ്ടാകുന്നത് വരെ അനിശ്ചിതകാലത്തേക്ക് സമാധാനപരമായി സമരം തുടരുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ വ്യക്തമാക്കി. പ്രതിഷേധം തുടരാൻ അനുയോജ്യമായ മറ്റൊരു സ്ഥലം ലഭിച്ചാൽ അങ്ങോട്ടേക്ക് മാറാൻ തയാറാണെന്നും അദ്ദേഹം അറിയിച്ചു.
സമരത്തെ അടിച്ചമർത്താൻ ഭരണകൂടം ശ്രമിക്കുന്നതായും സമരക്കാർ ആരോപിക്കുന്നു. ശനിയാഴ്ച രാത്രി സമരപ്പന്തലിലേക്കുള്ള വൈദ്യുതിയും പൊതുശൗചാലയങ്ങളിലെ വെള്ളവും അധികൃതർ വിച്ഛേദിച്ചിരുന്നു.
ഇത് വലിയ പ്രതിഷേധത്തിന് വഴിവെച്ചതോടെ വീണ്ടും വൈദ്യുതിയും വെള്ളവും ലഭ്യമാക്കുകയായിരുന്നു. പരിഹാസവും രാഷ്ട്രീയ ആക്ഷേപഹാസ്യവും നിറഞ്ഞ പോസ്റ്ററുകളുമായി വിദ്യാർഥികളും യുവാക്കളുമടക്കം വലിയൊരു ജനക്കൂട്ടമാണ് സമരത്തിൽ അണിനിരന്നിരിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രിയെ പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നും, അല്ലാത്തപക്ഷം ചരിത്രത്തിലെ ഏറ്റവും പരാജയപ്പെട്ട പ്രധാനമന്ത്രിയായി അദ്ദേഹം മാറുമെന്നും അഭിജീത് ദിപ്കെ മുന്നറിയിപ്പ് നൽകി. നീറ്റ് യു.ജി പുനഃപരീക്ഷ കഴിയുന്ന മുറയ്ക്ക് വിദ്യാർഥികളോടും രക്ഷിതാക്കളോടും ജന്തർ മന്തറിലെത്തി സമരത്തിൽ അണിചേരാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം, സമരത്തിന് പിന്തുണയുമായി ശനിയാഴ്ച സമരപ്പന്തലിലെത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക് നിർണായക പ്രഖ്യാപനം നടത്തി. ജൂൺ 27-നകം കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെച്ചില്ലെങ്കിൽ താൻ നിരാഹാര സമരം ആരംഭിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

