മുംബൈ ഭീകരാക്രമണം: രണ്ട് പാക് സൈനിക ഉദ്യോഗസ്ഥർക്ക് എതിരെ വാറൻറ്
text_fieldsമുംബൈ: 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ ഉന്നത പാക് സൈനിക ഉദ്യോഗസ്ഥർക്ക് എതിരെ മുംബൈ കോടതിയുടെ ജാമ്യമില്ലാ വാറൻറ്. റിട്ട. മേജർ അബ്ദുൽ റഹ്മാൻ പാഷ, മേജർ ഇഖ്ബാൽ എന്നിവർക്ക് എതിരെയാണ് വാറൻറ്.
പ്രോസിക്യൂഷെൻറ അപേക്ഷ അംഗീകരിച്ച പ്രത്യേക കോടതി ജഡ്ജി എസ്.വി യാർലഗഢയാണ് വാറൻറ് പുറപ്പെടുവിച്ചത്. പ്രോസിക്യൂഷൻ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ പിടികിട്ടാപ്പുള്ളികളാണ് ഇരുവരും. നിലവിൽ അബൂ ജുന്ദൽ എന്ന സബിയുദ്ദീൻ അൻസാരിയാണ് കേസിൽ വിചാരണ നേരിടുന്നത്.
കേസിൽ മാപ്പുസാക്ഷിയായി മാറിയ അമേരിക്കക്കാരൻ ഡേവിഡ് കോൾമാൻ ഹെഡ്ലി നൽകിയ മൊഴിയാണ് വാറൻറ് ആവശ്യപ്പെട്ടതിനു പിന്നിൽ. മുംബൈയിൽ ആക്രമണങ്ങൾ നടത്താനുള്ള കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതും തെൻറ ഇന്ത്യൻ ചാരപ്രവൃത്തിക്ക് സാമ്പത്തിക സഹായവും നിർദേശങ്ങളും നൽകിയതും ഇവരാണെന്നാണ് ഹെഡ്ലിയുടെ മൊഴി.
ഭീകരാക്രമണ കേസിൽ അമേരിക്കൻ ജയിലിൽ കഴിയുന്ന ഹെഡ്ലി വിഡിയോ കോൺഫറൻസ് വഴിയാണ് മുംബൈ കോടതിയിൽ മൊഴി നൽകിയത്. ഹെഡ്ലിയുടെ മൊഴിക്ക് പുറമെ ഇരുവർക്കും എതിരെ രേഖകൾ കണ്ടെത്തിയതായും പ്രോസിക്യൂഷൻ അവകാശപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.