വോട്ടെണ്ണൽ ദിനത്തിൽ വെബ്സൈറ്റ് ഹാക്ക് ചെയ്യാൻ 68 ലക്ഷത്തിലധികം ശ്രമങ്ങൾ; വെളിപ്പെടുത്തലുമായി തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsന്യൂഡൽഹി: വോട്ടെണ്ണൽ ദിനത്തിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഫലപ്രഖ്യാപന പോർട്ടൽ ഉൾപ്പെടെയുള്ള പ്രധാന ഐ.ടി പ്ലാറ്റ്ഫോമുകൾ ഹാക്ക് ചെയ്യാൻ 68 ലക്ഷത്തിലധികം ശ്രമങ്ങൾ നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെളിപ്പെടുത്തൽ. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമാണ് സൈബർ ആക്രമണങ്ങൾ ഉണ്ടായതെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ കമീഷൻ വ്യക്തമാക്കി.
അതേസമയം, തെരഞ്ഞെടുപ്പ് കമീഷന്റെ 'ECINET' സൈബർ സുരക്ഷാ പ്രോട്ടോക്കോളുകൾ വഴി സൈബർ ആക്രമണങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചുവെന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട്, പശ്ചിമ ബംഗാൾ, കേരളം, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തത്സമയ നിരീക്ഷണം, വേഗത്തിലുള്ള ഫലപ്രഖ്യാപനം, സുതാര്യത എന്നിവ ഉറപ്പാക്കുന്നതിൽ ECINET ഐ.ടി പ്ലാറ്റ്ഫോം പ്രവർത്തിച്ചുവെന്ന് കമീഷൻ പറഞ്ഞു.
ജനുവരിയിൽ ഔദ്യോഗികമായി പുറത്തിറങ്ങിയ ECINET ആപ്പിന് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ഇതുവരെ 10 കോടിയിലധികം പേരാണ് ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുള്ളത്. 2025 നവംബറിൽ നടന്ന ബിഹാർ തെരഞ്ഞെടുപ്പിലാണ് ഇതിന്റെ ബീറ്റാ പതിപ്പ് ആദ്യമായി ഉപയോഗിച്ചത്. ഏപ്രിൽ 9, 23, 29 വോട്ടെടുപ്പ് ദിനങ്ങളിൽ 98.3 കോടി ഹിറ്റുകളും വോട്ടെണ്ണൽ ദിവസം മിനിറ്റിൽ ശരാശരി 3 കോടി ഹിറ്റുകളും ECINET രേഖപ്പെടുത്തി.
സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി, വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യു.ആർ കോഡ് അധിഷ്ഠിത ഫോട്ടോ തിരിച്ചറിയൽ കാർഡ് സംവിധാനം നടപ്പിലാക്കിയിരുന്നു. ECINET വഴി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഈ സംവിധാനം ഉപയോഗിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ അനധികൃതമായി ആരും പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ 3.2 ലക്ഷത്തിലധികം ക്യു.ആർ കോഡുകൾ വോട്ടെണ്ണൽ ദിനത്തിൽ ജനറേറ്റ് ചെയ്തിരുന്നു. ഇത് വഴി അധികാരപ്പെട്ട ഉദ്യോഗസ്ഥർക്ക് മാത്രമേ വോട്ടെണ്ണൽ ഹാളിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിച്ചുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

