പഹൽഗാം പരാമർശിച്ചില്ല; എസ്.സി.ഒ പ്രസ്താവനയിൽ ഒപ്പിടാതെ രാജ്നാഥ് സിങ്
text_fieldsക്വിങ്ദാവോ (ചൈന): പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച് പരാമർശമില്ലാത്തതിനാൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) സംയുക്ത പ്രസ്താവനയിൽ ഒപ്പിടാൻ വിസമ്മതിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പാകിസ്താൻ പിന്തുണയോടെ അതിർത്തി കടന്നുള്ള ഭീകരതയെക്കുറിച്ച ഇന്ത്യയുടെ ആശങ്കകൾ വ്യക്തമായി പരാമർശിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി.
രാജ്നാഥ് സിങ് ഒപ്പിടാത്തതിനെത്തുടർന്ന് ചൈനയിൽ നടന്ന എസ്.സി.ഒ പ്രതിരോധമന്ത്രിമാരുടെ കോൺക്ലേവ് സംയുക്ത പ്രസ്താവനയില്ലാതെ അവസാനിപ്പിച്ചു. അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്താൻ നിരന്തരം പിന്തുണക്കുന്നതായി കോൺക്ലേവിലെ പ്രസംഗത്തിൽ രാജ്നാഥ് സിങ് പറഞ്ഞു. ഭീകരരെയും അതിനെ പിന്തുണക്കുന്നവരെയും ധനസഹായം നൽകുന്നവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. സ്വയം പ്രതിരോധിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്.
ഭീകരതയുടെ പ്രഭവകേന്ദ്രങ്ങൾ ഇനി സുരക്ഷിതമല്ലെന്ന് ഞങ്ങൾ തെളിയിച്ചിട്ടുണ്ട്. അവരെ ലക്ഷ്യംവെക്കാൻ ഇനിയും മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും ചൈനീസ് പ്രതിരോധ മന്ത്രി ഡോങ് ജുനും കോൺക്ലേവിൽ പങ്കെടുത്തിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.