സൗത്ത് ബ്ലോക്ക് ഒഴിവാക്കി പ്രധാനമന്ത്രി ‘സേവാ തീർഥി’ൽ
text_fieldsസെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി കർത്തവ്യപഥിന് സമീപം നിർമാണം പൂർത്തിയാക്കിയ പുതിയ ഓഫിസിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോൾ
ന്യൂഡൽഹി: സ്വാതന്ത്ര്യലബ്ധി തൊട്ട് ഇന്ത്യൻ പ്രധാനമന്ത്രിമാർ ഉപയോഗിച്ചുവന്നിരുന്ന സൗത്ത് ബ്ലോക്കിലെ ഓഫിസിൽനിന്ന് തന്റെ ഓഫിസ് ഒഴിവാക്കി ‘സേവാ തീർഥ്’ എന്ന് പേരിട്ട പുതിയ ഓഫിസിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച മാറി. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി കർത്തവ്യപഥിന് സമീപം നിർമാണം പൂർത്തിയാക്കിയ സേവാ തീര്ഥ് (സേവനത്തിന്റെ പുണ്യസ്ഥലം) എന്ന് പേരിട്ട കെട്ടിട സമുച്ചയത്തിൽ ഓഫിസ് പ്രവർത്തനം ആരംഭിച്ചു. സൗത്ത് ബ്ലോക്കിൽ വെള്ളിയാഴ്ച മന്ത്രിസഭയുടെ അവസാന യോഗം കഴിഞ്ഞു.
സേവാ തീർഥ് ഒന്നിൽ പ്രധാനമന്ത്രിയുടെ ഓഫിസും, സേവാ തീർഥ് രണ്ടിൽ കാബിനറ്റ് സെക്രട്ടേറിയറ്റും പ്രവർത്തിക്കും. സേവാ തീർഥ് മൂന്നിൽ നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ഓഫിസുമാണ് ഉള്ളത്.
നോർത്ത് ബ്ലോക്ക്, സൗത്ത് ബ്ലോക്ക് കെട്ടിടങ്ങളിൽനിന്നും സ്വാതന്ത്ര്യാനന്തരം നിരവധി സുപ്രധാന തീരുമാനങ്ങൾ എടുത്തിട്ടുണ്ടെങ്കിലും ഈ കെട്ടിടങ്ങൾ ഇന്ത്യയെ നൂറ്റാണ്ടുകളോളം അടിമത്തത്തിന്റെ ചങ്ങലയിൽ ബന്ധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ നിർമിച്ചതാണെന്ന് പുതിയ കെട്ടിടം ഉദ്ഘാടനംചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് മാനസികാവസ്ഥയിൽനിന്ന് നാം മുക്തി നേടി. ആത്മവിശ്വാസമുള്ളതും സ്വാശ്രയമായതുമായ ഇന്ത്യയുടെ പ്രതീകങ്ങളാണ് പുതിയ കെട്ടിടങ്ങളെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
2,26,203 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ച സേവ് തീർഥ് 2022ൽ 1189 കോടി രൂപക്ക് ലാർസൻ ആൻഡ് ട്യൂബ്രോ കമ്പനിയാണ് കരാർ ഏറ്റെടുത്തത്. പ്രധാനമന്ത്രിയുടെ വസതിയുടെ നിർമാണവും ഓഫിസിന് സമീപം പുരോഗമിക്കുന്നുണ്ട്. 1947 മുതൽ സൗത്ത് ബ്ലോക്കിൽനിന്നാണ് പി.എം.ഒ പ്രവർത്തിക്കുന്നത്. സമീപത്തുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെ ആഭ്യന്തര മന്ത്രാലയവും ധനമന്ത്രാലയവുമായിരുന്നു ഉണ്ടായിരുന്നത്. ഈ മന്ത്രാലയങ്ങൾ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ഇന്ത്യാഗേറ്റിന് സമീപത്തെ കർത്തവ്യഭവനിലേക്ക് മാറ്റിയിരുന്നു.
പി.എം റഹത് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് അംഗീകാരം
ന്യൂഡൽഹി: പുതിയ ഓഫിസിലേക്ക് പ്രവർത്തനം മാറിയതിന്റെ ആദ്യ ദിവസം അപകടത്തിൽപെട്ടവർക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ലഭിക്കുന്ന പി.എം റഹത് ഉൾപ്പെടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഒപ്പുവെച്ചു. സ്ത്രീകൾ നയിക്കുന്ന സ്വയം സഹായ ഗ്രൂപ്പുകളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ലഖ്പതി ദിദി, കാർഷിക അടിസ്ഥാന സൗകര്യ ഫണ്ട്, സ്റ്റാർട്ടപ്പ് ഇന്ത്യ ഫണ്ട് എന്നിവയാണ് പ്രധാനമന്ത്രി അംഗീകാരം നൽകിയ പദ്ധതികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

