‘24 മണിക്കൂറും ജോലിചെയ്യാൻ ഞാൻ അമാനുഷികനല്ല’; ചർച്ചയായി പൊലീസ് കോൺസ്റ്റബിളിന്റെ വാട്സാപ്പിലെ രാജിക്കത്ത്
text_fieldsകോൺസ്റ്റബിളിന്റെ രാജി കത്ത്
വാരണാസി: ദിവസത്തിൽ 24 മണിക്കൂറും ജോലിചെയ്യാൻ തനിക്ക് പ്രത്യേക കഴിവുകളില്ലെന്ന് പറഞ്ഞുകൊണ്ട് രാജി സമർപ്പിച്ച് വാരാണസി പൊലീസ് കോൺസ്റ്റബിൾ. രാംനഗർ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ ദേവ്ഗൺ കുമാർ ചൗഹാനാണ് സ്റ്റേഷനിലെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ തന്റെ രാജി കത്ത് പോസ്റ്റ് ചെയ്തത്. നിലവിൽ തുടർച്ചയായി ജോലി ചെയ്യാൻ ശാരീരികമായും മാനസികമായും പ്രാപ്തനല്ലെന്നും, ഒരു സാധാരണ മനുഷ്യനായതിനാൽ ഈ ചുമതലകളിൽ നിന്ന് ഒഴിവാക്കി തരണമെന്നുമാണ് ദേവ്ഗൺ കത്തിൽ ആവശ്യപ്പെട്ടത്. കഠിനമായ ജോലിഭാരവും വ്യക്തിപരമായ കാരണങ്ങളുമാണ് രാജിവെക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചത്.
ഒരു ട്രോമ കെയർ സെന്ററിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗിക്ക് സുരക്ഷയൊരുക്കുന്നതിനായി ദിവസങ്ങളോളം ഇദ്ദേഹത്തിന് വിശ്രമമില്ലാതെ തുടർച്ചയായ ഡ്യൂട്ടി നൽകിയിരുന്നതായി പറയപ്പെടുന്നു. ഇതിനുപുറമേ, പൊലീസ് സ്റ്റേഷനിലെ ഡ്യൂട്ടി വിഭജനത്തിൽ വലിയ രീതിയിലുള്ള പക്ഷപാതവും ക്രമക്കേടുകളും നടക്കുന്നുണ്ടെന്നും, ചില ഉദ്യോഗസ്ഥർക്ക് അനുകൂലമായ ഷെഡ്യൂളുകൾ നൽകുമ്പോൾ മറ്റുള്ളവരെ അമിതമായി ജോലി ചെയ്യിക്കുകയാണെന്നും രാജികത്തിലൂടെ ആരോപിച്ചു. പൊലീസുകാരന്റെ ഈ വ്യത്യസ്തമായ രാജി കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയും ഡിപ്പാർട്ട്മെന്റിനുള്ളിൽ വലിയ ചർച്ചയാവുകയും ചെയ്തതോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു.
അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിജയ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തിൽ കോൺസ്റ്റബിളിനെയും സ്റ്റേഷൻ ഇൻചാർജിനെയും നേരിട്ട് വിളിച്ചുവരുത്തി കാര്യങ്ങൾ അന്വേഷിക്കുകയും ഇദ്ദേഹത്തിന് ആവശ്യമായ കൗൺസിലിങ് നൽകുകയും ചെയ്തു. തുടർന്ന്, സർവീസിൽ തുടരാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയതിനാൽ രാജി അപേക്ഷ ഔദ്യോഗികമായി നിരസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

