റെജിനഗറിൽ വീണ്ടും ട്വിസ്റ്റ്; സ്ഥാനാർഥിത്വം പിൻവലിക്കില്ലെന്ന് റബീഉൽ ആലം ചൗധരി, മമതയുമായി സംസാരിച്ചു
text_fieldsറബീഉൽ ആലം ചൗധരി
കൊൽക്കത്ത: നന്ദിഗ്രാം നിയമസഭ ഉപതെരഞ്ഞെടുപ്പിൽ നാടകീയ വഴിത്തിരിവ്. റെജിനഗർ മണ്ഡലത്തിൽ നിന്നും മത്സരരംഗത്ത് നിന്ന് പിന്മാറുകയാണെന്ന പ്രഖ്യാപനം മണിക്കൂറുകൾക്കകം പിൻവലിച്ച് മമത ബാനർജി പക്ഷത്തിന്റെ തൃണമൂൽ സ്ഥാനാർത്ഥി റബീഉൽ ആലം ചൗധരി. മമത ബാനർജിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് മത്സരരംഗത്ത് തുടരാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
നേരത്തെ, സംസ്ഥാന ഭരണകൂടവും പൊലീസും ചേർന്ന് തങ്ങളുടെ പ്രവർത്തകരെ നിരന്തരമായി വേട്ടയാടുകയാണെന്നും പ്രചാരണത്തിന് പോലും അനുവദിക്കാതെ പലരെയും അറസ്റ്റ് ചെയ്യുകയാണെന്നും ആരോപിച്ചാണ് ശനിയാഴ്ച രാവിലെ റബീഉൽ ആലം ചൗധരി പിന്മാറ്റം പ്രഖ്യാപിച്ചത്. എന്നാൽ മണിക്കൂറുകൾക്കകം നേതൃത്വം ഇടപെടുകയും സ്ഥാനാർത്ഥിത്വം തുടരുമെന്ന് ഔദ്യോഗികമായി അറിയിക്കുകയുമായിരുന്നു.
നന്ദിഗ്രാമിലെ മമത പക്ഷ സ്ഥാനാർത്ഥിയായ സഞ്ചീത പ്രധാൻ ഡേ വെള്ളിയാഴ്ച അപ്രതീക്ഷിതമായി നാമനിർദ്ദേശ പത്രിക പിൻവലിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് റെജിനഗറിലും ഈ നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. അധ്യാപിക കൂടിയായ സഞ്ചീത പ്രധാൻ, ഭർത്താവ് സത്യജിത്തിനൊപ്പം സെക്രട്ടേറിയറ്റായ നബന്നയിലെത്തി മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കണ്ടതിന് തൊട്ടുപിന്നാലെയാണ് പത്രിക പിൻവലിച്ചത്. ഇതോടെ നന്ദിഗ്രാമിൽ മമതയുടെ നേതൃത്വത്തിലുള്ള 'മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിന്' സ്ഥാനാർത്ഥിയില്ലാത്ത സ്ഥിതിയുണ്ടായി.
തൃണമൂൽ കോൺഗ്രസ് പിളർപ്പിൽ പരമ്പരാഗത 'പുല്ലും പൂക്കളും' ചിഹ്നവും പാർട്ടി പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചതിന് പിന്നാലെയാണ് ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയം കൂടുതൽ കലുഷിതമായത്. മമത വിഭാഗത്തിന് 'മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'ഫുട്ബോൾ പ്ലെയർ' ചിഹ്നവും, അരൂപ് റോയ് നേതൃത്വം നൽകുന്ന വിമത പക്ഷത്തിന് 'ഡെമോക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും 'എൻവലപ്പ്' ചിഹ്നവുമാണ് കമ്മീഷൻ അനുവദിച്ചിട്ടുള്ളത്. ഒക്ടോബർ 6-നാണ് നന്ദിഗ്രാമിലും റെജിനഗറിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 9-ന് ഫലം പ്രഖ്യാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

