സംവരണ പട്ടിക പുതുക്കൽ: സാമൂഹിക–സാമ്പത്തിക സർവേക്ക് ആറ് മാസംകൂടി അനുവദിച്ചു
text_fieldsകൊച്ചി: സംവരണ പട്ടിക കാലോചിതമായി പുതുക്കുന്നതിെൻറ ഭാഗമായി സാമൂഹിക, സാമ്പത്തിക സർവേ നടപടി പൂർത്തിയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഹൈകോടതി ആറ് മാസംകൂടി അനുവദിച്ചു. ആറ് മാസത്തിനകം നടപടി പൂർത്തിയാക്കാൻ 2020 സെപ്റ്റംബർ എട്ടിന് പുറപ്പെടുവിച്ച ഉത്തരവ് വിവിധ കാരണങ്ങളാൽ നടപ്പാക്കാനായില്ലെന്നും 12 മാസംകൂടി അനുവദിക്കണമെന്നുമുള്ള സംസ്ഥാന സർക്കാറിെൻറ ആവശ്യം പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് കൂടുതൽ സമയം അനുവദിച്ചത്. 2021 മാർച്ചിൽ സർക്കാർ ഹരജി നൽകിയശേഷം അഞ്ചുമാസം കഴിഞ്ഞ സാഹചര്യംകൂടി പരിഗണിച്ചാണ് ആറുമാസം അനുവദിച്ചത്. 2020ലെ ഉത്തരവ് നടപ്പാക്കാത്തത് ചോദ്യം ചെയ്ത് ഹരജിക്കാരായ മൈനോറിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആൻഡ് വിജിലന്‍സ് കമീഷന് ട്രസ്റ്റ് നൽകിയ കോടതിയലക്ഷ്യഹരജി ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.
സർവേ റിപ്പോർട്ട് സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന് കൈമാറണമെന്നും ഈ റിപ്പോർട്ട് ലഭിച്ചാൽ ആറുമാസത്തിനകം ചട്ടത്തിലെ 11ാം വകുപ്പടക്കം പരിഗണിച്ച് സംവരണ പട്ടിക പുതുക്കൽ നടപടി പൂർത്തിയാക്കി പിന്നാക്ക വിഭാഗ കമീഷൻ റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കണമെന്നും 2020 സെപ്റ്റംബറിലെ ഡിവിഷൻ ബെഞ്ച് ഉത്തരവിലുണ്ടായിരുന്നു. മുസ്ലിംകൾക്കും ആദിവാസി-ദലിത് അടക്കമുള്ള മറ്റ് എഴുപതിലധികം പിന്നാക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വിസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ട്രസ്റ്റ് കോടതിയെ സമീപിച്ചത്.
സാമൂഹിക-സാമ്പത്തിക സർവേ നടത്തി സംസ്ഥാന സർക്കാറിന് കേന്ദ്രസർക്കാർ വിശദാംശങ്ങൾ നൽകിയിട്ടില്ലെന്നും സർവേ സംസ്ഥാനത്തിന് തനിച്ച് സാധ്യമല്ലാത്തതിനാൽ കോടതി വിധി ഉടൻ നടപ്പാക്കുന്നതിന് തടസ്സമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ ഹരജി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.