'അമിത് ഷായ്ക്ക് ജയ്‌ശ്രീറാം മുഴക്കാം, ഐ.പി.എസ് ഓഫീസർക്ക് അസ്സലാമു അലൈക്കും പറഞ്ഞുകൂടേ?'; ബുഷ്‌റ ബാനോ വിവാദത്തിൽ ഇരട്ടത്താപ്പ് തുറന്നുകാട്ടി സിദ്ധാർത്ഥ് വരദരാജൻ
text_fieldsസിദ്ധാർത്ഥ് വരദരാജൻ
ന്യൂഡൽഹി: പശ്ചിമ ബംഗാൾ കേഡറിലെ വനിതാ ഐ.പി.എസ് ഓഫീസർ ബുഷ്‌റ ബാനോയ്ക്കെതിരെ വീഡിയോയിൽ 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞതിന്റെ പേരിൽ ഉയർന്ന വിവാദങ്ങളിലും തുടർന്നുണ്ടായ സ്ഥലംമാറ്റത്തിലും പ്രതികരണവുമായി മുതിർന്ന മാധ്യമപ്രവർത്തകനും 'ദ വയർ' സ്ഥാപക എഡിറ്ററുമായ സിദ്ധാർത്ഥ് വരദരാജൻ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ പൊതുവേദികളിൽ പ്രകടമായ മതപരമായ മുദ്രാവാക്യങ്ങൾ പരസ്യമായി മുഴക്കുമ്പോൾ, 'നിങ്ങൾക്ക് സമാധാനം ഉണ്ടാകട്ടെ' എന്നർത്ഥം വരുന്ന ലളിതമായൊരു അഭിവാദ്യം ഉപയോഗിച്ചതിന് ഒരു മുസ്‌ലിം പോലീസ് ഉദ്യോഗസ്ഥയെ വേട്ടയാടുന്നത് എന്ത് നീതിയാണെന്ന് അദ്ദേഹം ചോദിച്ചു.
സിവിൽ സർവീസ് ഉദ്യോഗാർത്ഥികൾക്കായി തന്റെ കരിയർ അനുഭവം വിവരിക്കുന്ന വീഡിയോയിൽ 'അസ്സലാമു അലൈക്കും' എന്ന് പറഞ്ഞതിനെതിരെ 'ഹിന്ദു ലീഗൽ ഫണ്ട്' നൽകിയ പരാതിക്ക് പിന്നാലെയാണ് ബുഷ്‌റ ബാനോയെ ഖരഗ്പൂർ അഡീഷണൽ എസ്.പി സ്ഥാനത്തുനിന്ന് സ്റ്റേറ്റ് ആംഡ് പോലീസ് ഡെപ്യൂട്ടി കമാൻഡന്റായി മാറ്റിയത്. ഈ നടപടി പരാതി കാരണമാണെന്ന് സർക്കാർ പരസ്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഉദ്യോഗസ്ഥരുടെ മതപരമായ സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂട സമ്മർദ്ദത്തിന്റെ പ്രകടമായ ഉദാഹരണമാണിതെന്ന് വരദരാജൻ 'എക്സിൽ' കുറിച്ചു.
ഭരണഘടനാ സ്ഥാപനങ്ങളിൽ ഇരിക്കുന്നവർക്ക് ബാധകമാകുന്ന പെരുമാറ്റച്ചട്ടങ്ങൾ എല്ലാ വിഭാഗങ്ങൾക്കും ഒരേപോലെയാണോ നടപ്പിലാക്കുന്നത് എന്ന് അദ്ദേഹം ചോദ്യമുയർത്തി. ഭരണകക്ഷിയിലെ പ്രമുഖ നേതാക്കൾക്ക് പരസ്യമായി മതവികാരം പ്രകടിപ്പിക്കാൻ സർവ സ്വാതന്ത്ര്യം അനുവദിക്കുകയും, എന്നാൽ ഒരു ന്യൂനപക്ഷ ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ അഭിവാദ്യത്തെപ്പോലും രാജ്യദ്രോഹപരമായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിനെയാണ് സിദ്ധാർത്ഥ് വരദരാജൻ തുറന്നുകാട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

