ബംഗളൂരു-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ പുക; യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടേക്ക് ഓഫിന് ഒരുങ്ങുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പുക കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെയും ജീവനക്കാരെയും അടിയന്തരമായി ഒഴിപ്പിച്ചു. ചൊവ്വാഴ്ച ചെന്നൈയിലേക്ക് പുറപ്പെടേണ്ടിയിരുന്ന 6E-6017 വിമാനത്തിൽ നിന്നാണ് പുക ഉയർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ഇൻഡിഗോ എയർലൈൻസ് അറിയിച്ചു.
റൺവേയിലേക്ക് നീങ്ങുന്നതിനായി വിമാനം പിന്നോട്ട് എടുക്കുന്നതിനിടയിലാണ് (പുഷ് ബാക്ക്) ക്യാബിനുള്ളിൽ പുക ഉയർന്നത്. സുരക്ഷ മുൻനിർത്തി ഉടനടി അടിയന്തര ഒഴിപ്പിക്കലിന് നിർദേശം നൽകുകയായിരുന്നു. യാത്രക്കാരെ വേഗത്തിൽ പുറത്തെത്തിക്കുന്നതിനായി വിമാനത്തിലെ എമർജൻസി സ്ലൈഡുകൾ (അടിയന്തരമായി പുറത്തിറങ്ങാനുള്ള എയർ ബെഡ്ഡുകൾ) വിന്യസിച്ചു.
'യാത്രക്കാരും ജീവനക്കാരും പൂർണ സുരക്ഷിതരാണ്. ഇവരെ വിമാനത്താവളത്തിലെ ടെർമിനലിലേക്ക് മാറ്റിയിട്ടുണ്ട്. യാത്രക്കാരുടെ ക്ഷേമം ഉറപ്പാക്കാൻ എയർലൈൻ ടീമുകൾ ആവശ്യമായ സഹായങ്ങൾ നൽകി വരുന്നു,' എന്ന് ഇൻഡിഗോ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈയടുത്തായി ഇൻഡിഗോ വിമാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. ഈ മാസം ആദ്യം ഹൈദരാബാദ്-ചണ്ഡീഗഡ് ഇൻഡിഗോ വിമാനം ചണ്ഡീഗഡ് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷവും സമാനമായ രീതിയിൽ പുക കണ്ടെത്തിയിരുന്നു. അന്ന് യാത്രക്കാരന്റെ പവർ ബാങ്കിന് തീപിടിച്ചതായിരുന്നു ക്യാബിനിൽ പുക ഉയരാൻ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

