എന്നെ തെറ്റായി പ്രതിചേർത്തു; ഡൽഹി കലാപത്തിനിടെ ഐ.ബി ഓഫിസർ കൊല്ലപ്പെട്ടതിൽ പങ്കില്ലെന്ന് താഹിർ ഹുസൈൻ ഹൈകോടതിയിൽ
text_fieldsതാഹിർ ഹുസൈൻ
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുണ്ടായ ശാഹീൻ ബാഗ് മോഡൽ സമരത്തെ ഹിന്ദുത്വ കക്ഷികൾ നേരിട്ടതിനെ തുടർന്ന് വടക്കു കിഴക്കൻ ഡൽഹിയിൽ 2020 ൽ ഉണ്ടായ വർഗീയ കലാപത്തിനിടെ ഇന്‍റലിജൻസ് ബ്യൂറോ (ഐ.ബി) ഓഫിസർ കൊല്ലപ്പെട്ടതിൽ പങ്കില്ലെന്ന് ആം ആദ്‍മി പാർട്ടി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഹൈകോടതിയിൽ.
കലാപ പ്രദേശത്ത് ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസിൽ തന്നെ കുറ്റവാളിയാക്കിയ വിചാരണ കോടതി വിധിയും ജീവപര്യന്തം തടവ് ശിക്ഷയും ചോദ്യം ചെയ്ത് താഹിർ ഹുസൈൻ ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് ഇക്കാര്യം ബോധിപ്പിച്ചത്.
തുടക്കത്തിൽ വസ്തുതാപരമായ അന്വേഷണം നടന്നില്ലെന്നും തന്നെ അറസ്റ്റ് ചെയ്തത് മറ്റൊരു കേസിലാണെന്നും താഹിർ ഹുസൈൻ ചൂണ്ടിക്കാട്ടി. പിന്നീട് തന്നെ കുടുക്കാൻ ഈ കൊലപാതക കേസിന്റെ അന്വേഷണം മനഃപൂർവം വഴിതിരിച്ചു വിട്ടു. സാക്ഷികളെ പൊലീസ് അവതരിപ്പിച്ചതാണെന്നും, ദൃക്സാക്ഷികളുടെ മൊഴി പൊലീസ് കൃത്രിമം കാട്ടിയതാണെന്നു യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുൻ ആപ് കൗൺസിലർ കുറ്റപ്പെടുത്തി.
ഹുസൈൻ സമർപ്പിച്ച അപ്പീൽ ഹൈകോടതി ഡിവിഷൻ ബെഞ്ച് അടുത്തയാഴ്ച പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തിനിടെ ആപ് കൗൺസിലറായ താഹിർ ഹുസൈനും കൂട്ടാളികളും കല്ലേറ് നടത്തിയെന്നും പെട്രോൾ ബോംബ് എറിയുകയും വെടിവെപ്പ് നടത്തുകയും ചെയ്തെന്നും ഇതിനെ തുടർന്നാണ് കൊല്ലപ്പെട്ടതെന്നുമാണ് പിതാവ് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നത്.
താഹിർ ഹുസൈനു പുറമേ നസീർ, അസിം, ജാവേദ്, അനസ് എന്നിവരും കേസിൽ പ്രതികളാണ്. കൊലപാതകം, വിവിധ വിഭാഗങ്ങൾ തമ്മിൽ ശത്രുത വളർത്തൽ, മാരകായുധങ്ങളേന്തി കലാപം നടത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

