ബലാത്സംഗ കേസിൽ തരുൺ തേജ്പാലിന് 10 വർഷം കഠിന തടവ്; കീഴടങ്ങാൻ രണ്ടാഴ്ച സമയം
text_fieldsമുംബൈ: ബലാത്സംഗ കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിന് 10 വർഷം കഠിന തടവ്. അഞ്ചു ലക്ഷം രൂപ പിഴയൊടുക്കാനും ബോംബെ ഹൈകോടതി വിധിച്ചു. സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് വിധി.
കേസിൽ തേജ്പാലിനെ വെറുതെ വിട്ട വിചാരണ കോടതി വിധി ബോംബെ ഹൈകോടതി റദ്ദാക്കിയിരുന്നു. ഗോവ സർക്കാർ നൽകിയ അപ്പീലിലാണ് ഹൈകോടതിയുടെ ഗോവ ബെഞ്ച് തേജ്പാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഗോവ പൊലീസിന് മുന്നിൽ കീഴടങ്ങാൻ കോടതി രണ്ടാഴ്ച സമയം അനുവദിച്ചു. ഐ.പി.സി സെക്ഷൻ 376 പ്രകാരം 10 വർഷത്തെ കഠിന തടവിനും അഞ്ചു ലക്ഷം രൂപ പിഴക്കും ഐ.പി.സിയുടെ 354 (എ) വകുപ്പ് പ്രകാരം ഒരു വർഷത്തെ കഠിന തടവിനും 10,000 രൂപ പിഴക്കും 254 (ബി) വകുപ്പ് പ്രകാരം മൂന്നു വർഷത്തെ കഠിന തടവുമാണ് തേജ്പാലിന് ശിക്ഷ വിധിച്ചിരിക്കുന്നത്.
ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ 10 വർഷം ജയിലിൽ കഴിയേണ്ടി വരും. താൻ രാഷ്ട്രീയത്തിന്റെ ഇരയാണെന്നും ശിക്ഷാവിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും തേജ്പാൽ കോടതി വിധിക്കു പിന്നാലെ പ്രതികരിച്ചു. ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. 2013 നവംബറിൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന തിങ്ക് ഫെസ്റ്റിനിടെ ലിഫ്റ്റിൽ വെച്ച് മുതിർന്ന മാധ്യമപ്രവർത്തകനായ തേജ്പാൽ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പത്രാധിപ സമിതി അംഗമായിരുന്ന യുവതിയുടെ പരാതി. 2017ൽ മാപ്സ കോടതിയിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.
തുടർന്ന് 2021ൽ തേജ്പാലിനെ കോടതി വെറുതെവിട്ടു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ ഹൈകോടതിയെ സമീപിച്ചത്. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഗോവ സർക്കാറിനായി ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

