കമ്പനി നൽകിയ ലാപ്ടോപ്പിലൂടെ ജീവനക്കാരുടെ വ്യക്തിഗത പ്രവർത്തനം നിരീക്ഷിക്കുന്നുവെന്ന ആരോപണം തള്ളി ടി.സി.എസ്
text_fieldsമുംബൈ: കമ്പനി നൽകിയ ലാപ്ടോപ്പുകൾ വഴി ജീവനക്കാരുടെ വ്യക്തിഗത പ്രവൃത്തികൾ നിരീക്ഷിക്കാൻ ടൂളുകൾ ഉപയോഗിക്കുന്നുവെന്ന വാർത്തകൾ ഐ.ടി സേവന കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടി.സി.എസ്) നിഷേധിച്ചു. വ്യക്തിഗത ജീവനക്കാരുടെ പ്രവർത്തനങ്ങളെയല്ല മറിച്ച് തങ്ങളുടെ നെറ്റ്‌വർക്കിന്റെ മൊത്തത്തിലുള്ള പ്രകടനമാണ് ഇത്തരം ടൂളുകൾ ഉപയോഗിച്ച് നിരീക്ഷിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
"ജീവനക്കാരെ നിരീക്ഷിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാനരഹിതവും തെറ്റായതുമാണ്. ടി.സി.എസ് ലാപ്ടോപ്പുകളിലെ ജീവനക്കാരുടെ വ്യക്തിഗത പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാറില്ല. ജീവനക്കാരുടെ സ്വകാര്യതയെ ഞങ്ങൾ മാനിക്കുന്നു. സുരക്ഷയും ലഭ്യതയും ഉറപ്പുവരുത്തുന്നതിനും ജീവനക്കാർക്ക് മികച്ച യൂസർ അനുഭവം നൽകുന്നതിനുമായി മാക്രോ ലെവലിലുള്ള നെറ്റ്‌വർക്ക് പ്രകടനം നിരീക്ഷിക്കാൻ മാത്രമാണ് ഞങ്ങൾ ടൂളുകൾ ഉപയോഗിക്കുന്നത്." കമ്പനി പറഞ്ഞു.
കമ്പനി നൽകിയ ലാപ്ടോപ്പുകളിലെ 'ഡിജിറ്റൽ യൂസർ എക്സ്പീരിയൻസ് മോണിറ്ററിങ്' ടൂൾ ടി.സി.എസ് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് വഴി ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളും അവയിൽ ചെലവഴിക്കുന്ന സമയവും ട്രാക്ക് ചെയ്യാൻ സാധിക്കുമെന്നും ഉള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. ഏകദേശം 6 ലക്ഷത്തോളം ജീവനക്കാരാണ് ടി.സി.എസിലുള്ളത്. ഐ.ടി സേവന ദാതാക്കളായ കോഗ്നിസെന്‍റിനെതിരെയും നേരത്തെ ഇത്തരത്തിൽ ആരോപണം ഉയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

