മാസ്ക് ധരിക്കാതെ ഡ്യൂട്ടി ചെയ്ത ട്രാഫിക് പൊലീസുകാരന് 2000 രൂപ പിഴ
text_fieldsപുരി: ഒഡീഷയിൽ മാസ്ക് ധരിക്കാതെ ഡ്യൂട്ടി ചെയ്ത ട്രാഫിക് കോൺസ്റ്റബിളിന് രണ്ടായിരം രൂപ പിഴയിട്ടു. പുരി പൊലീസ് സൂപ്രണ്ട് ഡോ. കൻവാർ വിശാൽ സിങ് ആണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.
'ട്രാഫിക് പൊലീസുകാരൻ മാസ്ക് ധരിക്കാതെ ഡ്യൂട്ടി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ പിഴ ഈടാക്കുകയായിരുന്നു. ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയിൽ അദ്ദേഹം മാസ്ക് ധരിക്കേണ്ടതായിരുന്നു. മാസ്ക് ധരിക്കുക അല്ലെങ്കിൽ പിഴ ഈടാക്കുക. അതല്ലാതെ മറ്റ് വഴിയില്ല' -ഡോ. കൻവാർ വിശാൽ സിങ് പറഞ്ഞു.
പൊലീസ് സേനയിലെ തന്നെ ഉദ്യോഗസ്ഥനിൽനിന്ന് പിഴ ഇൗടാക്കിയതിലൂടെ ഒഡീഷ പൊലീസ് മികച്ച മാതൃകയാണ് കാട്ടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാസ്ക് ധരിക്കാത്തവരെ ശിക്ഷിക്കുന്നതിൽ ഒരു വേർതിരിവും കാണിക്കില്ല. കാരണം, ഇത് ഒരു പൊതുജനാരോഗ്യ പ്രശ്നമാണ്. പുരി ജില്ലയിൽ ഇതുവരെ മാസ്ക് ധരിക്കാത്തതിന് 5,923 പേരിൽ നിന്ന് പിഴ ഈടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ മാസ്ക് ധരിക്കാൻ പ്രേരിപ്പിക്കുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ച മുഖ്യമന്ത്രി വീൻ പട്നായിക് 14 ദിവസത്തെ 'മാസ്ക് ആഭിയാൻ' പ്രഖ്യാപിച്ചിരുന്നു. മാസ്ക് ധരിക്കാത്തതിനുള്ള പിഴ വർധിപ്പിക്കുകയും ചെയ്തിരുന്നു. ആദ്യ രണ്ട് നിയമലംഘനത്തിന് 2000 രൂപ വീതവും പിന്നീടുള്ള ഓരോ നിയമലംഘനത്തിനും 5000 രൂപ വീതവുമാണ് പിഴ ഈടാക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.