"താരങ്ങളായിരിക്കാം, പക്ഷേ എനിക്ക് അവർ നിയമലംഘകർ മാത്രം"; പരസ്യ വിവാദത്തിൽ ഷാരൂഖ് ഖാനും അജയ് ദേവ്ഗണുമെതിരെ തുക്കാറാം മുണ്ടെ
text_fieldsതുക്കാറാം മുണ്ടെ
മുംബൈ: ആരാധകർക്ക് സിനിമാ താരങ്ങൾ സൂപ്പർ താരങ്ങളാകാം എന്നാൽ നിയമത്തിന്റെ മുന്നിൽ അവർ വെറും പരസ്യദാതാക്കൾ മാത്രമാണെന്ന് മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) കമ്മീഷണർ തുക്കാറാം മുണ്ടെ. വിമൽ ഏലായ്ചി പരസ്യവുമായി ബന്ധപ്പെട്ട് നോട്ടീസ് ലഭിച്ച ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവർ നിയമലംഘകരാണെന്നും അദ്ദേഹം തുറന്നടിച്ചു. എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മുണ്ടെ നിലപാട് കടുപ്പിച്ചത്. മറുപടി നൽകാത്ത ഒരു താരത്തിനെതിരെ എഫ്.ഡി.എ ഇതിനോടകം പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ നിരോധിക്കപ്പെട്ട വിമൽ പാൻമസാലയുടെ പരോക്ഷ പരസ്യമാണ് വിമൽ ഏലായ്ചിയിലൂടെ നടത്തുന്നതെന്നാരോപിച്ച് കഴിഞ്ഞ ആഗസ്റ്റ് 11-നാണ് എഫ്.ഡി.എയുടെ ഗ്രേറ്റർ മുംബൈ ഡിവിഷൻ താരങ്ങൾക്ക് നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം മറുപടി നൽകാനായിരുന്നു നിർദേശം. ലഭിച്ച നോട്ടീസിൽ രണ്ട് താരങ്ങൾ മറുപടി നൽകിയതായും ഒരാൾ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും മുണ്ടെ പറഞ്ഞു. നോട്ടീസിന് മറുപടി നൽകാത്ത വ്യക്തിക്കെതിരെ നിയമപരമായ തുടർനടപടികൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ മറുപടി നൽകിയ രണ്ട് താരങ്ങളും ഉൽപന്നം നിർമിക്കുന്ന കമ്പനിയാണ് ഉത്തരവാദിയെന്നാണ് വാദിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വാദം അംഗീകരിക്കാനാകില്ലെന്നും, അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ഇവർക്ക് ഹിയറിങ് നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉൽപന്നം നിർമിക്കുന്നത് കമ്പനിയാണെന്നിരിക്കെ പരസ്യം ചെയ്യുന്നവർക്ക് ഉത്തരവാദിത്തമില്ലെന്ന വാദത്തെ തുക്കാറാം മുണ്ടെ ശക്തമായി എതിർത്തു. ഫുഡ് സേഫ്റ്റി ആക്ടിലെ പരസ്യ നിയമങ്ങളും, 2018-ലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് റെഗുലേഷൻസും ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പരസ്യം ചെയ്യുന്ന വ്യക്തിക്കും സ്ഥാപനത്തിനും കൃത്യമായ നിയമപരമായ ഉത്തരവാദിത്തമുണ്ടെന്നും, തങ്ങൾ ചെയ്യുന്ന പരസ്യത്തെക്കുറിച്ച് ഉചിതമായ പരിശോധന നടത്തേണ്ട ബാധ്യത താരങ്ങൾക്കുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ധാർമ്മികമായി മാത്രമല്ല, നിയമപരമായും ഇതിൽ താരങ്ങൾക്ക് പങ്കുണ്ടെന്നും ഒരു റെഗുലേറ്റർ എന്ന നിലയിലാണ് താൻ ഇക്കാര്യങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനിടെ, എഫ്.ഡി.എ നടപടിക്കെതിരെ വിമൽ എലായ്ചിയുടെ മാസ്റ്റർ ലൈൻസിയായ പി.ബി. അഗ്രോ എൽ.എൽ.പി ഡൽഹി ഹൈകോടതിയിൽ നൽകിയ ഹരജി കോടതി തള്ളിയിരുന്നു. മുംബൈയിലെ എഫ്.ഡി.എ ആണ് നോട്ടീസ് നൽകിയതെന്നും അതിനാൽ ഡൽഹി ഹൈകോടതിക്ക് ഇതിൽ പ്രാദേശിക അധികാരപരിധിയില്ലെന്നും ജസ്റ്റിസ് സ്വരണ കാന്ത ശർമ്മ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ കോടതികളാണ് ഇത്തരം വിഷയങ്ങൾ പരിഗണിക്കാൻ കൂടുതൽ അനുയോജ്യമായ ഫോറം എന്നും കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

