ബാങ്ക് വിളിക്കുന്ന ലൗഡ് സ്പീക്കറുകൾ പൊലീസ് നീക്കുന്നു; അമിത് ഷാ ഇടപെടണമെന്ന് ബംഗാളിലെ എൻ.സി.പി.ഐ എം.പിമാർ
text_fieldsസുവേന്ദു അധികാരി
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ പള്ളികളിൽനിന്ന് ലൗഡ് സ്പീക്കറുകൾ നീക്കം ചെയ്യുന്ന പ്രാദേശിക പൊലീസ് നടപടിക്കെതിരെ മുൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ ഉൾപ്പെടെയുള്ള എൻ.സി.പി.ഐ എം.പിമാർ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടിയന്തരമായി ഇടപെട്ട് പൊലീസ് നടപടി തടയണമെന്നാണ് ആവശ്യം.
ഇതു സംബന്ധിച്ച്, തൃണമൂൽ കോൺഗ്രസ് വിട്ട് എൻ.സി.പി.ഐയിൽ (നാഷണലിസ്റ്റ് സിറ്റിസൺ പാർട്ടി ഓഫ് ഇന്ത്യ) ചേർന്ന മൂന്ന് എം.പിമാർ അമിത് ഷായുടെ ഓഫിസിന് നിവേദനം നൽകി. പശ്ചിമ ബംഗാളിലെ ബഹ്‌റാംപുർ എം.പിയായ യൂസഫ് പത്താന് പുറമെ, മുർഷിദാബാദ് എം.പി അബു താഹിർ ഖാൻ, ജംഗിപുർ എം.പി ഖലീലുർ റഹ്മാൻ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
ശബ്ദമലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങളെയും സുപ്രീംകോടതി നിർദേശങ്ങളെയും പൂർണമായി മാനിച്ചു കൊണ്ടുതന്നെ, മതവികാരങ്ങളെ വ്രണപ്പെടുത്താതെ ന്യായമായ രീതിയിൽ ഇത് നടപ്പിലാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് എം.പിമാർ ആവശ്യപ്പെട്ടു. അതേസമയം,
ശബ്ദമലിനീകരണത്തെ കുറിച്ചുള്ള സുപ്രീംകോടതി, ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവുകൾക്ക് വിധേയമായി എല്ലാ ആരാധനാലയങ്ങൾക്കും നിയന്ത്രണങ്ങൾ ഒരുപോലെയാണ് നടപ്പിലാക്കുന്നതെന്നാണ് പൊലീസ് വാദം. നടപടി പള്ളികൾക്ക് മാത്രമായുള്ളതല്ലെന്നും വ്യക്തമാക്കി.
വോട്ടർ പട്ടിക സംബന്ധിച്ച ആശങ്കയും വോട്ടിങ് ഐഡന്റിറ്റി കാർഡുമായി ബന്ധപ്പെട്ട ട്രൈബ്യൂണൽ കേസുകൾ തീർപ്പാക്കുന്നതിലെ കാലതാമസവും എം.പിമാർ ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തി. വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹരായ ധാരാളം വോട്ടർമാർ ട്രൈബ്യൂണൽ തീരുമാനത്തിന് കാത്തിരിക്കുകയാണ്. ഇത് പാസ്‌പോർട്ട് വെരിഫിക്കേഷൻ, ഭൂമി രജിസ്ട്രേഷൻ, സർക്കാർ ക്ഷേമ പദ്ധതികൾ എന്നിവയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്തരം കേസുകൾ മുൻഗണന അടിസ്ഥാനത്തിൽ ഈ വർഷം തന്നെ തീർപ്പാക്കണമെന്നും എം.പിമാർ നിവേദനത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, പള്ളികളിൽ നിന്ന് ലൗഡ് സ്പീക്കറുകൾ നീക്കുന്ന പൊലീസ് നടപടിക്കെതിരെ പ്രതിപക്ഷ നേതാക്കളും വിവിധ മുസ്‍ലിം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. രേഖാമൂലമുള്ള ഉത്തരവില്ലാതെയാണ് ലൗഡ് സ്പീക്കർ നീക്കാൻ ആവശ്യപ്പെടുന്നതെന്ന് ജംഇയ്യത്ത് ഉലമായെ ഹിന്ദ് ബംഗാൾ ഘടകം നേതാവ് നൗഷാദ് സിദ്ദിഖി ആരോപിച്ചു. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കാനും ചില സംഘടനകൾ നീക്കം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

