Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ടുയന്ത്രത്തില്‍...

വോട്ടുയന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോയില്ല; സംവരണ സീറ്റ് നറുക്കെടുപ്പ് അടുത്തയാഴ്ച

text_fields
bookmark_border
വോട്ടുയന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോയില്ല; സംവരണ സീറ്റ് നറുക്കെടുപ്പ് അടുത്തയാഴ്ച
cancel

തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പില്‍ വോട്ടുയന്ത്രത്തില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ ഉണ്ടാകില്ളെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ അഡ്വ. കെ. ശശിധരന്‍ അറിയിച്ചു. 22000 വാര്‍ഡുകളിലേക്ക് നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്രയധികം സ്ഥാനാര്‍ഥികളുടെ ഫോട്ടോ ചേര്‍ക്കല്‍ പ്രായോഗികമല്ല. വോട്ടുയന്ത്രത്തിലെ ബാലറ്റില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര കമീഷന്‍ തീരുമാനിച്ചിരുന്നു. കേന്ദ്ര കമീഷന്‍െറ തീരുമാനം നിയമസഭ, പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പുകള്‍ക്കാണ് ബാധകം. അപരന്മാരുടെ ശല്യം ഒഴിവാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു.
നവംബര്‍ 15ന് മുമ്പ് തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കും. ഇത് എത്രത്തോളം നേരത്തേയാക്കാമെന്ന് വാര്‍ഡ് വിഭജന നടപടികളുടെ പുരോഗതി അനുസരിച്ച് തീരുമാനിക്കുമെന്നും തെരഞ്ഞെടുപ്പ് നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന ജില്ലാ കലക്ടര്‍മാരുടെ യോഗശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സംവരണ സീറ്റുകള്‍ തീരുമാനിക്കാനുള്ള നറുക്കെടുപ്പ് അടുത്തയാഴ്ച നടക്കും. സ്ത്രീ, പട്ടിക ജാതി, പട്ടിക വര്‍ഗം എന്നിങ്ങനെയാണ് സംവരണം. മാനദണ്ഡങ്ങളും തീയതികളും കലക്ടര്‍മാരെ അറിയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ സംവരണ സീറ്റുകളാണ് അടുത്തയാഴ്ച നിര്‍ണയിക്കുന്നത്. ബ്ളോക്, ജില്ലാ പഞ്ചായത്തുകളില്‍ വാര്‍ഡ് പുനര്‍വിഭജനം പൂര്‍ത്തിയാകാത്തതിനാല്‍ ഇത് വൈകും.
ചില തദ്ദേശ സ്ഥാപനങ്ങളിലെ ചില വാര്‍ഡുകളില്‍ ഇത്തവണയും വനിതാ സംവരണം തുടരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. വാര്‍ഡുകളുടെ എണ്ണം ഒറ്റ അക്കത്തിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ഏതെങ്കിലും ഒരു വാര്‍ഡിലാണ് തുടര്‍ച്ചയായി രണ്ടാംതവണയും വനിതാ സംവരണം വരുക. തുടര്‍ച്ചയായി രണ്ടാം തവണ സംവരണം തുടരരുത് എന്നാണ് ചട്ടം. എന്നാല്‍, വാര്‍ഡുകളുടെ എണ്ണം ഒറ്റ അക്കത്തിലാണെങ്കില്‍ സ്ത്രീ സംവരണത്തില്‍ ഇത് പാലിക്കാനാവില്ല. ഇക്കാര്യത്തില്‍ ചട്ടത്തില്‍ ഇളവുണ്ട്.15 വാര്‍ഡുള്ള പഞ്ചായത്തില്‍ നിലവില്‍ എട്ട് സീറ്റ് വനിതാ സംവരണമാണ്. ഇത്തവണയും ഇവിടെ എട്ട് സീറ്റ് വനിതകള്‍ക്ക് സംവരണം ചെയ്യും. നിലവില്‍ വനിതാ പ്രതിനിധികള്‍ ഉള്ള ഏഴ് സീറ്റുകള്‍ പുരുഷന്മാര്‍ക്ക് മാറ്റിവെക്കും. ശേഷിക്കുന്ന ഒരു സീറ്റ് ഇത്തവണയും വനിതക്കുതന്നെ നല്‍കണം. ഈ സീറ്റ് ഏതെന്ന് നറുക്കെടുപ്പില്‍ തീരുമാനിക്കും. ബ്ളോക്-ജില്ലാ പഞ്ചായത്തുകളുടെ വാര്‍ഡ് പുനര്‍വിഭജനം ഉടന്‍ പൂര്‍ത്തിയാകും. വോട്ടര്‍ പട്ടികയില്‍ ഓണ്‍ലൈന്‍വഴി പേര് ചേര്‍ക്കാന്‍ അടുത്തയാഴ്ച മുതല്‍ അനുമതി നല്‍കും.
വോട്ടര്‍പട്ടിക പരിഷ്കരണം, പെരുമാറ്റച്ചട്ടം, വരണാധികാരികളുടെ നിയമനം, പോളിങ് സ്റ്റേഷനുകളുടെ നിര്‍ണയം, പ്രശ്നബാധിത ബൂത്തുകള്‍ അടക്കമുള്ള വിഷയങ്ങള്‍ കമീഷന്‍ കലക്ടര്‍മാരുമായി ചര്‍ച്ച ചെയ്തു. ക്രമസമാധാനം, സുരക്ഷ എന്നിവ സംബന്ധിച്ച് ഡി.ജി.പിയുമായി ഉടന്‍ ചര്‍ച്ച നടത്തും. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്‍െറ സേവനം വേണമോയെന്ന് തീരുമാനിച്ചിട്ടില്ളെന്നും തെരഞ്ഞെടുപ്പ് കമീഷണര്‍ പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story