എസ്.ഐ.ആർ: കടമ്പ കടക്കാൻ 27.8 ലക്ഷം പേർ രേഖ നൽകണം
text_fieldsതിരുവനന്തപുരം: കേരളത്തിൽ എസ്.ഐ.ആർ പട്ടികയിൽ ഉൾപ്പെടാൻ 27.8 ലക്ഷം പേർ തിരിച്ചറിയൽ രേഖകൾ നൽകേണ്ടി വരുമെന്ന് കമീഷന്റെ പ്രാഥമിക നിഗമനം. 2002ലെ പട്ടികയിൽ സ്വന്തം പേരോ മാതാപിതാക്കളുടെയോ അവരുടെ രക്ഷിതാക്കളുടെയോ പേരോ ഇല്ലാത്തവർ 27.8 ലക്ഷമെന്നാണ് (10 ശതമാനം) കണക്ക്. ആകെ എന്യൂമറേഷൻ’ ഫോം വിതരണം ചെയ്ത 2.78 കോടി പേരിൽ 1.89 കോടി പേർ 2002ലെയും 2025ലെയും പട്ടികയിലുള്ളവരാണ്. ഇവർ രേഖകൾ സമർപ്പിക്കേണ്ട. ഫോം പൂരിപ്പിച്ച് നൽകിയാൽ മതി.
2002ൽ 18 വയസ് തികയാത്തവർ 61.16 ലക്ഷം പേരുണ്ട്. പക്ഷേ, രക്ഷിതാക്കൾ പട്ടികയിൽ ഉള്ളതിനാൽ ഇവർക്കും രേഖകൾ നൽകേണ്ടതില്ല. 2.78 കോടിയിൽ ശേഷിക്കുന്ന 27.8 ലക്ഷം വോട്ടർമാർ എസ്.ഐ.ആറിന്റെ കരട് പട്ടികയിൽ പേരുണ്ടാകുമെങ്കിലും അന്തിമ പട്ടികയിൽ പേര് വരാൻ കമീഷൻ നിഷ്കർഷിച്ച 12 രേഖകളിൽ ഒന്ന് നൽകണം.
കരട് പ്രസിദ്ധീകരിക്കുന്ന ഡിസംബർ ഒൻപതിന് ശേഷം ഇലക്ട്രറൽ രജിസ്ട്രേഷൻ ഓഫിസർ (ഇ.ആർ.ഒ) നോട്ടിസ് നൽകിയാണ് രേഖകൾ സമർപ്പിക്കാൻ ആവശ്യപ്പെടുക. ഇവരിൽ ഭൂരിഭാഗവും ചുരുങ്ങിയത് അഞ്ച് തെരഞ്ഞെടുപ്പുകളിലെങ്കിലും വോട്ടുചെയ്തവരാണ്. ഇത്രയേറെ പേർ ഒരുമിച്ച് രേഖകൾ സമർപ്പിക്കേണ്ടി വരുന്നതും അതുമായി ബന്ധപ്പെട്ടുള്ള സങ്കീർണതകളുമാണ് പ്രധാന വെല്ലുവിളി.
അതേ സമയം, കേരളത്തിലെ ഈ 27 ലക്ഷം പേരിൽ ഭൂരിഭാഗത്തിനും നിഷ്കർഷിച്ച 12 രേഖകളിൽ നാലെണ്ണമെങ്കിലും ഉണ്ടാകുമെന്നാണ് കമീഷന്റെ വിലയിരുത്തൽ. ഇതൊന്നുമില്ലാത്തവർക്ക് രേഖകൾ നൽകാൻ വകുപ്പുകളോട് ആവശ്യപ്പെടും. കേന്ദ്ര കമീഷൻ നിഷ്കർഷിച്ച 12 രേഖകളിൽ റേഷൻ കാർഡ് ഉൾപ്പെടുത്തണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കുമുള്ള പൊതു തിരിച്ചറിയൽ രേഖ എന്ന നിലക്കാണ് റേഷൻ കാർഡ് പരിഗണിക്കണമെന്ന നിർദേശം രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവെച്ചത്.
കണ്ടെത്താനാകാത്തവർ’ ഒരു ലക്ഷം കവിഞ്ഞു
എന്യൂമറേഷൻ ഫോം തയ്യാക്കിയെങ്കിലും കണ്ടെത്താനാകാത്തവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. മരിച്ചവർ, സ്ഥലംമാറിപ്പോയവർ, കണ്ടെത്താനാകാത്തവർ എന്നീ വിഭാഗങ്ങളാണ് കണ്ടെത്താനാകാത്തവരുടെ പട്ടികയിലുള്ളത്. ഇതിൽ മരിച്ചവരുടേതൊഴികെ മറ്റ് രണ്ട് വിഭാഗങ്ങളുടെയും കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. ‘സ്ഥലം മാറിപ്പോയവരെയും ‘കണ്ടെത്താനാകാത്ത’വരെയും സംബന്ധിച്ച് ഇനി ഫോം ലഭ്യമാകാൻ മറ്റ് മാർഗങ്ങളില്ല. അല്ലെങ്കിൽ ഓൺലൈൻ വഴി അപേക്ഷിക്കണം. അല്ലാത്ത പക്ഷം ഈ രണ്ട് വിഭാഗങ്ങളെയും ‘കണ്ടെത്താനായില്ല’ എന്ന് ബി.എൽ.ഒമാർ ആപ്പിൽ രേഖപ്പെടുത്തി ഫോം തിരിച്ചയക്കും. ഇവരാകട്ടെ, എസ്.ഐ.ആറിന്റെ കരട് പട്ടികയിൽപോലും ഉൾപ്പെടില്ല.
സംസ്ഥാനത്ത് എത്ര ബൂത്തുകളിലാണ് ഇത്തരത്തിൽ ‘കണ്ടെത്താനാകാത്തവർ’ ഉളളതെന്ന കൃത്യമായ വിവരം ശനിയാഴ്ച നടക്കുന്ന രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ അവതരിപ്പിക്കുമെന്നാണ് വിവരം. ഈ വിഭാഗത്തിന്റെ പട്ടിക ബി.എൽ.ഒമാർ കമീഷന് സമർപ്പിക്കും. അതും കരട് പട്ടികക്കൊപ്പം പ്രസിദ്ധീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

