‘കൈക്കൂലിക്കെണി’യൊരുക്കി കാത്തിരുന്നു; വീണത് പി.ഡബ്ല്യു.ഡി ഓഫിസിലെ മൂന്ന് ഉദ്യോഗസ്ഥർ
text_fieldsപാലക്കാട്: ‘ഓപറേഷൻ സ്പോട്ട് ട്രാപ്’ന്റെ ഭാഗമായി വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയിൽ പാലക്കാട് പി.ഡബ്ല്യു.ഡി റോഡ്സ് ഡിവിഷൻ ഓഫിസിലെ മൂന്ന് പേർ പിടിയിൽ. ഡിവിഷനൽ അക്കൗണ്ടന്റ് സാലുദ്ദീൻ, ജൂനിയർ സൂപ്രണ്ട് സി. രമണി, ക്വാളിറ്റി കൺട്രോൾ ലാബിലെ അസിസ്റ്റന്റ് എൻജിനീയർ ശശിധരൻ എന്നിവരാണ് പിടിയിലായത്.
വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പാലക്കാട് എലവഞ്ചേരി സ്വദേശിയും പി.ഡബ്ല്യു.ഡി എ ക്ലാസ് കോൺട്രാക്ടറുടെ സൂപ്പർവൈസറുമായ വ്യക്തിയാണ് പരാതിക്കാരൻ. പണി പൂർത്തിയാക്കിയ റോഡുകളുടെ ബില്ലുകൾ പാസായി ലഭിക്കാത്തതിനാൽ ഇദ്ദേഹം പാലക്കാട് റോഡ്സ് ഡിവിഷൻ ഓഫിസിലെത്തി വിവരം അന്വേഷിച്ചിരുന്നു. എന്നാൽ, സാലുദ്ദീനും രമണിയും ബില്ലുകൾ പാസാക്കി നൽകാൻ 2,000 രൂപ വീതം കൈക്കൂലി നൽകണമെന്ന് ആവശ്യപ്പെട്ടു.
അന്നേ ദിവസം തന്നെ പരാതിക്കാരൻ പി.ഡബ്ല്യു.ഡി ക്വാളിറ്റി കൺട്രോൾ ലാബിൽ പോയി റോഡ് പണിയുടെ ക്വാളിറ്റി കൺട്രോൾ സർട്ടിഫിക്കറ്റുകൾക്കായി അസിസ്റ്റന്റ് എൻജിനീയർ ശശിധരനെ കണ്ടപ്പോൾ 7,000 രൂപ ആവശ്യപ്പെട്ടു. പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന 5,000 രൂപ വാങ്ങിയ ശേഷം 2,000 രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു.
പരാതിക്കാരൻ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും വ്യാഴാഴ്ച ഉച്ചക്കുശേഷം മൂന്നിന് കൈക്കൂലി വാങ്ങവെ ശശിധരനെ പാലക്കാട് വിക്ടോറിയ കോളജിന് സമീപം കാറിൽവെച്ചും ഡിവിഷനൽ അക്കൗണ്ടന്റ് സാലുദ്ദീൻ, ജൂനിയർ സൂപ്രണ്ട് രമണി എന്നിവരെ ഓഫിസിൽ വെച്ചും പിടികൂടുകയായിരുന്നു. പ്രതികളെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
നാലുമാസത്തിനിടെ ‘കെണി’യിൽ കുടുങ്ങിയത് 40 ഉദ്യോഗസ്ഥർ
കോട്ടയം: അഴിമതിക്കാരായ ഉദ്യോഗസ്ഥരെ കൈയോടെ പിടികൂടുന്നതിനായി വിജിലൻസ് നടപ്പിലാക്കിയ ‘ഓപ്പറേഷൻ സ്പോട്ട് ട്രാപി’ ന്റെ ഭാഗമായി ഈ വർഷം ഇതുവരെ 40 പേരെ പിടികൂടിയതായി അധികൃതർ. 29 ട്രാപ്പ് കേസുകളിലായാണ് ഇവരെ അറസ്റ്റ് ചെയ്തത്. പണം നേരിട്ട് കൈപ്പറ്റിയതിനു പുറമെ ഡിജിറ്റൽ ഇടപാടിലൂടെ കൈക്കൂലി സ്വീകരിച്ചതും മദ്യം പാരിതോഷികമായി കൈപ്പറ്റിയതും ഇതിൽപ്പെടും.
വിജിലൻസിന്റെ നാളിതുവരെയുള്ള ചരിത്രത്തിൽ നാലു മാസം കൊണ്ട് അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും വിജയിച്ച ട്രാപ് കേസുകളുടെ എണ്ണത്തിലും ഏറ്റവും ഉയർന്ന കണക്കാണിത്. അറസ്റ്റ് ചെയ്തവരിൽ 16 പേർ റവന്യൂ ഉദ്യോഗസ്ഥരാണ്. തദ്ദേശ സ്വയംഭരണ വകുപ്പിൽനിന്ന് 5ഉം പൊലീസ് വകുപ്പിൽ നിന്ന് 4 ഉം വനം വകുപ്പിൽ നിന്ന് 2ഉം വാട്ടർ അതോറിറ്റി, മോട്ടോർ വാഹന-രജിസ്ട്രേഷൻ വകുപ്പുകളിൽ നിന്ന് ഓരോ ഉദ്യോഗസ്ഥർ വീതവും കുടുങ്ങി.
ഒരാൾ കേന്ദ്ര പൊതു മേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യൂട്ടി ജനറൽ മാനേജറും ഒരാൾ പൊതുമേഖലാ ബാങ്കിലെ കൺകറണ്ട് ഓഡിറ്ററുമാണ്. ഇതു കൂടാതെ 4 ഏജന്റുമാരെയും സർക്കാർ ഉദ്യോഗസ്ഥന് നൽകാനെന്ന വ്യാജേന കൈക്കൂലി വാങ്ങിയ 4 പേരെയും വിജിലൻസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
ലക്ഷങ്ങൾ കൈക്കൂലി വാങ്ങവേ പ്രതികൾ അറസ്റ്റിലായ സംഭവങ്ങളും ഈ വർഷം ഉണ്ടായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ ഡെപ്യുട്ടി ജനറൽ മാനേജർ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. എയിഡഡ് സ്കൂൾ അധ്യാപകനിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങവേ 4 പേരും ഈ വർഷം അറസ്റ്റിലായി. ഈ വർഷം നാളിതുവരെ ട്രാപ് കേസുകളിൽ നിന്നായി ആകെ 6,61,250 രൂപ വിജിലൻസ് പിടിച്ചെടുത്തു.
ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ട്രാപ് കേസുകളില്‍ 4 എണ്ണം വിജിലൻസിന്റെ തിരുവനന്തപുരം ആസ്ഥാനമായുള്ള തെക്കന്‍ മേഖലയില്‍ നിന്നും 4 കേസുകള്‍ കോട്ടയം ആസ്ഥാനമായുള്ള കിഴക്കന്‍ മേഖലയില്‍ നിന്നും 13 കേസുകള്‍ എറണാകുളം ആസ്ഥാനമായുള്ള മധ്യ മേഖലയില്‍ നിന്നും 8 കേസുകള്‍ കോഴിക്കോട് ആസ്ഥാനമായുള്ള വടക്കന്‍ മേഖലയില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓപ്പറേഷൻ സ്പോട്ട് ട്രാപിന്റെ ഭാഗമായി അഴിമതിക്കാരായ കേന്ദ്ര സർക്കാർ ഉദ്യോസ്ഥരും വിജിലൻസ് നിരിക്ഷണത്തിലുണ്ട്.
അഴിമതി ആരോപണങ്ങളെ സംബന്ധിച്ച് വിജിലൻസിന് ലഭിച്ച വിവരങ്ങളുടെയും പരാതികളുടെയും അടിസ്ഥാനത്തിൽ 2025ൽ ഇതുവരെ വിവിധ സർക്കാർ ഓഫിസുകളിൽ 212 മിന്നൽ പരിശോധനകൾ നടത്തി. കണക്കിൽപ്പെടാത്ത 7 ലക്ഷത്തോളം രൂപ വിജിലൻസ് പിടിച്ചെടുത്തു.
അഴിമതിയോട് ‘സീറോ ടോളറൻസ്’ എന്ന സർക്കാർ നയം അക്ഷരംപ്രതി നടപ്പിലാക്കാൻ വിജിലൻസ് പ്രതിജ്ഞാബദ്ധമാണെന്നും കൈക്കൂലി ആവശ്യപ്പെടുന്ന ഏതെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ അപ്പോൾ തന്നെ വിജിലൻസിന്റെ പ്രാദേശിക യൂനിറ്റുകളിൽ വിവരം അറിയിക്കണമെന്നും വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത ഐ.പി.എസ് അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭ്യമായാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 ലോ വാട്സ് ആപ് നമ്പരായ 9447789100ലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ അഭ്യർത്ഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.