നമ്മുടെ നാട്ടിലുണ്ട്, പെൻഷൻ വാങ്ങുന്ന 817 മുൻ നാട്ടുരാജ കുടുംബാംഗങ്ങൾ
text_fieldsകൊച്ചി: വാർധക്യ പെൻഷൻ, ഭിന്നശേഷി പെൻഷൻ, വിധവ പെൻഷൻ എന്നിവപോലെ മുൻ നാട്ടുരാജാക്കന്മാരുടെ കുടുംബാംഗങ്ങൾക്കും സർക്കാർ പെൻഷൻ നൽകുന്നുണ്ടെന്ന് എത്രപേർക്കറിയാം? സംസ്ഥാനത്ത് 817 പേരാണ് മുൻ നാട്ടുരാജാക്കന്മാർക്കും കുടുംബങ്ങൾക്കുമുള്ള പെൻഷൻ പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്.
എക്സ് റൂളേഴ്സ് ഫാമിലി ആൻഡ് പൊളിറ്റിക്കൽ പെൻഷനായി പ്രതിമാസം 3000 രൂപയാണ് പഴയകാല നാട്ടുരാജാക്കന്മാരുടെ കുടുംബാംഗങ്ങൾക്കായി വിതരണം ചെയ്യുന്നതെന്ന് വിവരാവകാശ രേഖയിൽ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ട്രഷറി ഡയറക്ടറേറ്റിൽനിന്ന് പദ്ധതിയേതരം എന്ന ഫണ്ടിൽനിന്നാണ് പെൻഷൻ നൽകുന്നത്.
കേരള സംസ്ഥാനം രൂപവത്കരിച്ചതിനു പിന്നാലെ 1957ലാണ് പെൻഷൻ ആൻഡ് പേമെന്റെ് ഓർഡർ പ്രകാരം പെൻഷൻ പണമായി നൽകാനാരംഭിച്ചത്. തുടക്കത്തിൽ പ്രതിമാസം 7.80 രൂപയാണ് നൽകിക്കൊണ്ടിരുന്നത്. നേരത്തേ 1000 രൂപയായിരുന്നത് 3000 ആക്കി വർധിപ്പിക്കുകയായിരുന്നു. ഈ തുക 2011 ജനുവരി ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ നൽകാനുള്ള കഴിഞ്ഞ മേയിൽ ഇറങ്ങിയ ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിതരണം നടന്നുകൊണ്ടിരിക്കുകയാണെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയുടെ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കുന്നു.
2011 മുതൽ 2017 വരെയുള്ള പെൻഷൻ കുടിശ്ശികയായി 13.47 കോടി രൂപ നൽകാനുണ്ടെന്ന് പൊതുഭരണ വകുപ്പിന്റെ രേഖകൾ വ്യക്തമാക്കുമ്പോൾ കുടിശ്ശികയില്ലെന്നും സർക്കാർ ഉത്തരവ് പ്രകാരം വർധിപ്പിച്ച പെൻഷൻ വിതരണം തുടരുകയാണെന്നും ട്രഷറി ഡയറക്ടറേറ്റിന്റെ രേഖകൾ വ്യക്തമാക്കുന്നു. 1949ൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനങ്ങളുടെ സംയോജനത്തിനു മുമ്പുതന്നെ രാജകുടുംബങ്ങളിൽനിന്ന് സർക്കാറിലേക്ക് മുതൽക്കൂട്ടിയ സ്വത്തുവകകൾക്ക് പകരമായി പെൻഷൻ നൽകിവന്നിരുന്നു. ഇത്തരത്തിൽ പെൻഷൻ കൈപ്പറ്റിവന്ന കുടുംബങ്ങൾക്കാണ് ഫാമിലി ആൻഡ് പൊളിറ്റിക്കൽ പെൻഷൻ നൽകുന്നത്.
ഇതിനായുള്ള അപേക്ഷ ജില്ല കലക്ടർമാർ മുഖേന പരിശോധിച്ച് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പെൻഷൻ അനുവദിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കളായിരുന്ന, നിലവിൽ വാർഷിക മസ്റ്ററിങ് നടത്താത്ത 74 പേരുടെ പെൻഷൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.