ജമാഅത്തെ ഇസ്ലാമിയെ പുകഴ്ത്തിയ ദേശാഭിമാനി മുഖപ്രസംഗത്തെ ന്യായീകരിച്ച് എ.എ. റഹീം എം.പി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് വോട്ടുചെയ്യാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനത്തെ പുകഴ്ത്തി സി.പി.എം മുഖപത്രമായ ദേശാഭിമാനി പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തെ ന്യായീകരിച്ച് എ.എ. റഹീം എം.പി. 1996 ഏപ്രിൽ 22 തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങൾ’ എന്ന മുഖപ്രസംഗത്തെയാണ് റഹീം ചാനൽചർച്ചയിൽ ന്യായീകരിച്ചത്. ജമാഅത്തെ ഇസ്ലാമി അമേരിക്ക വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ നിലപാട് സ്വീകരിച്ച സന്ദർഭത്തിലാണ് സി.പി.എം ആ നിലപാട് സ്വീകരിച്ചത് എന്നാണ് റഹീം പറയുന്നത്.
‘ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് ഞങ്ങൾ മുഖപ്രസംഗം എഴുതിയ ഘട്ടം ഏതാണ്? അത് ഒരു ഗ്ലോബൽ ഇഷ്യൂവിൽ അമേരിക്ക വിരുദ്ധ, സാമ്രാജ്യത്വ വിരുദ്ധ നിലപാട് അവർ സ്വീകരിച്ച സന്ദർഭത്തിലാണ് ഞങ്ങൾ ആ നിലപാട് സ്വീകരിച്ചത്’ -ചാനൽ ചർച്ചയിൽ പങ്കെടുക്കവെ റഹീം പറഞ്ഞു. അതേസമയം, അന്നത്തെ ലോക്സഭാ -നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സി.പി.എമ്മിന് വോട്ടുചെയ്യാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടാണ് എഡിറ്റോറിയൽ എഴുതിയിരിക്കുന്നത്.
‘ആശാവഹവും ആവേശകരവുമായ ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്ന രണ്ടു സംഭവവികാസങ്ങൾ കഴിഞ്ഞുപോയ വാരത്തിന്റെ അന്ത്യനാളുകളിലുണ്ടായിരിക്കയാണ്. വരുന്ന പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ചു കേരളത്തിലെ ക്രിസ്തുമത പുരോഹിതൻമാരും ജമാഅത്ത് - എ- ഇസ്ലാമിയും കൈക്കൊണ്ട തീരുമാനങ്ങളാണിവിടെ വിവക്ഷ’ എന്ന് ആമുഖത്തിൽ തന്നെ പറഞ്ഞുകൊണ്ടാണ് പ്രസ്തുത എഡിറ്റോറിയൽ ആരംഭിക്കുന്നത്.
അതിൽ ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പറയുന്ന ഭാഗങ്ങൾ ഇങ്ങനെ വായിക്കാം:
‘‘ക്രിസ്തീയ പുരോഹിതൻമാരുടെ ഈ അഭ്യർഥന വന്നതിെൻറ തൊട്ടുപുറകെയാണ് ജമാഅത്ത്- എ ഇസ്ലാമിയുടെ കേരള ഘടകത്തിന്റെ തീരുമാനവും പുറത്തുവന്നത്. വരുന്ന ലോകസഭാ -നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യാനാണവർ തിരുമാനിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട രാഷ്ട്രീയ പാർടികളുടെ നേതാക്കളുമായി ഒരേ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്ത ശേഷമാണവരീ തിരുമാനം കൈക്കൊണ്ടത്.
തീരുമാനത്തിനടിസ്ഥാനമായ അവരുടെ നിഗമനമിങ്ങനെയാണ്: "രാജ്യത്തെ ഏറ്റവും വലിയ കക്ഷിയും ഭരണകക്ഷിയുമായ കോൺഗ്രസ് ഫാസിസത്തിന്റെ വളർച്ചക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലീം ന്യൂനപക്ഷത്തെ ആ പാർടി വഞ്ചിച്ചു. 'ടാഡ' പോലുള്ള കരിനിയമങ്ങൾ അടിച്ചേൽപിച്ചു. അഴിമതി ദേശിയ സംസ്കാരമാക്കി. തെരഞ്ഞെടുപ്പ് ആസന്നമായിട്ടും തെറ്റുതിരുത്താനോ മേലിൽ നീതിപൂർവം പ്രവർത്തിക്കുമെന്നുറപ്പു നൽകാനോ കോൺഗ്രസ് തയ്യാറായിട്ടില്ല"
ലോകത്തിലെവിടെയുണ്ടാകുന്ന സംഭവങ്ങളായാലും പ്രശ്നങ്ങളായാലും സ്വന്തം ഇസ്ലാമിക വീക്ഷണത്തിലൂടെ മതത്തിലൂന്നി നിന്നു മാത്രം വീക്ഷിക്കുകയും നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന സംഘടനകളിലൊന്നാണ് ജമാഅത്ത്- എ- ഇസ്ലാമി. സി ബി സി ഐയുടേതുപോലെ അത്രയേറെ ആഴത്തിലും പരപ്പിലും സംഭവങ്ങൾ വിശകലനം ചെയ്തുകൊണ്ടല്ലെങ്കിലും ജമാഅത്തും ചെന്നെത്തിനിൽക്കുന്നത് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ തന്നെയാണ്.
ക്രിസ്തീയ നെറ്റിപ്പട്ടം കെട്ടി നടക്കുന്ന കോട്ടയത്തെ റബ്ബർ പത്രം സ്വന്തം നിക്ഷിപ്ത വർഗ താൽപര്യത്തിന്റെ പേരിൽ നരസിംഹറാവുവിന്റെ ആഗോള വൽക്കരണ നയത്തെയും മറ്റു നടപടികളെയും അത്യാവേശപൂർവം പരിരംഭണം ചെയ്തുനിന്നാലും ചൂഷണത്തിനും സാമ്പത്തിക കൊള്ളയ്ക്കും അനീതിക്കുമെതിരായി ഉയർന്നു നിൽക്കാൻ കൊതിക്കുന്ന യഥാർഥ വിശ്വാസികളിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ പോന്നതാണ് പുരോഹിതൻമാരുടെ തികച്ചും കാലികമായ ഈ തീരുമാനം. ഭരണാധികാരത്തിന്റെ മാധുര്യം െനാട്ടിനുണഞ്ഞുകൊണ്ട് സ്വന്തം ബഹുജന താൽപര്യം മറന്നുകൊണ്ട് “ഫാസിസ്റ്റ് മാർക്സിസ്റ്റ്’ ശക്തികൾക്കെതിരെ മുസ്ലിംലീഗും അവരുടെ കയ്യാളായ പി ഡി പിയും നടത്തിവരുന്ന പ്രചാരണങ്ങളുടെ കുന്തമുന ഒടിച്ചുകളയുന്നതായി ജമാഅത്തിന്റെ തീരുമാനം.
ന്യൂനപക്ഷങ്ങൾ സംഘടിച്ചു വേറിട്ടുനിന്നതുകൊണ്ട് സ്വന്തം താൽപര്യം സംരക്ഷിക്കാനാവില്ലെന്നും രാജ്യത്തെ ഇടതുപക്ഷ മതനിരപേക്ഷ - ജനാധിപത്യശക്തികൾക്കൊപ്പം അണിനിരന്നുകൊണ്ടേ സ്വന്തം ഉത്തമ താൽപര്യങ്ങളും അടിസ്ഥാനപരമായ ലക്ഷ്യങ്ങളും സംരക്ഷിക്കാനൊക്കുക യുള്ളുവെന്നും ശരിയാംവിധം മനസ്സിലാക്കിക്കൊണ്ടുണ്ടുള്ളതു തന്നെയായി ആ തീരുമാനം. മേൽ വിവരിച്ച രണ്ടു തീരുമാനങ്ങൾ രാജ്യത്തെ മതനിരപേക്ഷ- ജനാധിപത്യശക്തികളുടെ രാഷ്ട്രീയാടിത്തറ തീർച്ചയായും കൂടുതൽ ശക്തവും വ്യാപ്തവുമാക്കിത്തീർക്കുകയാണ്’’
1996 ഏപ്രിൽ 22ന് ദേശാഭിമാനി പ്രസിദ്ധീകരിച്ച എഡിറ്റോറിയലിന്റെ പൂർണരൂപം:
തെരഞ്ഞെടുപ്പ്: ശ്രദ്ധേയമായ രണ്ട് തീരുമാനങ്ങൾ
ആഗോളവൽക്കരണം, ഉദാരവൽക്കരണം എന്നീ ഓമനപ്പേരുകളിൽ പി വി നരസിംഹറാവുവിന്റെ സർക്കാർ നടപ്പിലാക്കി വരുന്ന സാമ്രാജ്യത്വാനുകൂല സാമ്പത്തിക പദ്ധതിക്കും മറ്റു ജനവിരുദ്ധ നയങ്ങൾക്കുമെതിരായെന്നപോലെ ഹൈന്ദവ ഫാസിസ്റ്റ് ശക്തികൾക്കെതിരെയും ഇടതുപക്ഷ ജനാധിപത്യ- മതനിരപേക്ഷ ശക്തികൾ നടത്തിപ്പോരുന്ന പ്രക്ഷോഭസമരങ്ങൾ ആ ശക്തികളുടെ രാഷ്ട്രീയാടിത്തറ കൂടുതൽ ശക്തവും വ്യാപ്തവുമാക്കിത്തീർക്കുകയാണ്. ആശാവഹവും ആവേശകരവുമായ ഈ പ്രക്രിയ ത്വരിതപ്പെടുത്തുന്ന രണ്ടു സംഭവവികാസങ്ങൾ കഴിഞ്ഞുപോയ വാരത്തിന്റെ അന്ത്യനാളുകളിലുണ്ടായിരിക്കയാണ്. വരുന്ന പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ചു കേരളത്തിലെ ക്രിസ്തുമത പുരോഹിതൻമാരും ജമാഅത്ത് - എ- ഇസ്ലാമിയും കൈക്കൊണ്ട തീരുമാനങ്ങളാണിവിടെ വിവക്ഷ.
കഴിഞ്ഞ ഫെബ്രുവരി മധ്യത്തിൽ ഒൻപതുദിവസം നീണ്ടു നിന്ന കത്തോലിക്ക ബിഷപ്പ് കോൺഫറൻസ് ഓഫ് ഇന്ത്യ (സി ബി സി ഐ) കൈക്കൊണ്ട തെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ വോട്ടവകാശമുപയോഗിക്കണമെന്ന് കേരളത്തിലെ ബിഷപ്പുമാരും ഇപ്പോൾ തങ്ങളുടെ മതവിശ്വാസികളോടഭ്യർഥിച്ചിരിക്കയാണ്. സി ബി സി ഐ തീരുമാനം പുറത്തുവന്നപ്പോൾ തന്നെ "ക്രിസ്തുദേവന്റെ ശബ്ദം" എന്നതിനെ വിശേഷിപ്പിച്ചുകൊണ്ട് ഈ പംക്തികളിൽ സ്വാഗതം ചെയ്തിരുന്നു.
"ജനങ്ങളിൽ ഒരുവിഭാഗത്തെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നതും അനീതിയുടെ ഉറവിടവുമായ സാമ്പത്തിക ഉദാരവൽക്കരണത്തെ തടയാൻ സമാനമനസ്കരായ എല്ലാവരുമായി സഹകരിക്കാൻ" സി ബി സി ഐ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഈ സാമ്പത്തികനയം ഏഷ്യയെ സാമ്പത്തിക താൽപര്യത്തിലൂന്നിയ പുത്തൻ സാമ്രാജ്യത്വത്തിലേക്കും കൊളോണിയലിസത്തിലേക്കും നയിക്കുകയാണെന്നും ആ രേഖ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സ്വതന്ത്ര ഇന്ത്യയിൽ അരനൂറ്റാണ്ടുകാലമായി നടന്നു വരുന്ന വികസനത്തിന്റെ ഫലമെന്തെന്ന് കൂടി സി ബി സി ഐ ശരിയാംവിധം തുറന്നു കാട്ടുകയുണ്ടായി. അതിങ്ങനെ പോകുന്നു: "അരനൂറ്റാണ്ടുകാലമായി നടത്തിപ്പോരുന്ന വികസന പരിശ്രമങ്ങളൊക്കെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിടവ് വർധിപ്പിച്ചിട്ടേ ഉള്ളു. ഇവിടെ നടമാടുന്ന സാമൂഹികവും വംശീയവും മതപരവുമായ സംഘട്ടനങ്ങളും ഭീകര- വിഘടന പ്രവർത്തനങ്ങളും രാഷ്ട്രീയ രംഗത്തെ ക്രിമിനൽവൽക്കരണവുമൊക്കെ ധനത്തിന്റെയും അധികാരത്തിൻറെയും അനീതിയുടെയും ചൂഷണത്തിൻറെയും രംഗത്തുള്ള അസന്തുലിതാവസ്ഥയുടെ അടയാളങ്ങളാണ്."
അധ്വാനിക്കുന്നവരുടെയും പട്ടിണിക്കാരുടെയും ഹൃദയവ്യഥയിൽ മനംനൊന്തു കൊണ്ട് സി ബി സി ഐ ഇങ്ങനെ പറയുന്നു: “നാലിലൊരു ഭാഗം സമ്പന്നരും മൂന്നുഭാഗം ദരിദ്രരുമായി നമ്മുടെ ലോകത്തിന് നിലനിൽക്കാനാവില്ല. പകുതി ഭാഗം ജനാധിപത്യപരമായും പകുതി ഏകാധിപത്യപരമായും നമ്മുടെ ലോകത്തിന് നിലനിൽക്കാനാവില്ല. മാനുഷിക പാപ്പരീകരണത്തിന്റെ മണലാരണ്യത്താൽ വലയം ചെയ്യപ്പെട്ട മാനുഷിക വിഭവ വികസനത്തിന്റെ കൊച്ചു ശാദ്വലഭൂമിയുമായും നമ്മുടെ ലോകത്തിന് നിലനിൽക്കാനാവില്ല."
കഴിഞ്ഞ രണ്ടുവർഷമായി ക്രിസ്ത്യൻ മതന്യൂനപക്ഷത്തിനെതിരായി വർധിച്ചു വരുന്ന ആക്രമണങ്ങളിൽ ഉൽക്കണ്ഠ പ്രകടി പ്പിച്ച സി ബി സി ഐ ഹൃദയസ്പർശിയായി ഇങ്ങനെ അഭ്യർഥിച്ചു. “മനുഷ്യാവകാശങ്ങളും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിക്കാൻ പ്രതിജ്ഞാബദ്ധരും ഏറ്റവുമേറെ അർപ്പണബോധമുള്ളവരുമായ പാർടികൾക്കും സ്ഥാനാർഥികൾക്കും വോട്ടു ചെയ്തു വിജയിപ്പിക്കുക". സി ബി സി ഐയുടെ ഈ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്താൻ കഴിഞ്ഞ വാരം കേരളത്തിലെ അവരുടെ വൈദികൻമാരും മനവിശ്വാസികളോടഭ്യർഥിച്ചിരിക്കയാണ്.
ക്രിസ്തീയ പുരോഹിതൻമാരുടെ ഈ അഭ്യർഥന വന്നതിെൻറ തൊട്ടുപുറകെയാണ് ജമാഅത്ത്- എ ഇസ്ലാമിയുടെ കേരള ഘടകത്തിന്റെ തീരുമാനവും പുറത്തുവന്നത്. വരുന്ന ലോകസഭാ -നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികൾക്ക് വോട്ടു ചെയ്യാനാണവർ തിരുമാനിച്ചിരിക്കുന്നത്. പ്രധാനപ്പെട്ട രാഷ്ട്രീയ പാർടികളുടെ നേതാക്കളുമായി ഒരേ ചോദ്യങ്ങളുടെ അടിസ്ഥാനത്തിൽ ചർച്ച ചെയ്ത ശേഷമാണവരീ തിരുമാനം കൈക്കൊണ്ടത്.
തീരുമാനത്തിനടിസ്ഥാനമായ അവരുടെ നിഗമനമിങ്ങനെയാണ്: "രാജ്യത്തെ ഏറ്റവും വലിയ കക്ഷിയും ഭരണകക്ഷിയുമായ കോൺഗ്രസ് ഫാസിസത്തിന്റെ വളർച്ചക്ക് അനുകൂലമായ സമീപനമാണ് സ്വീകരിക്കുന്നത്. മുസ്ലീം ന്യൂനപക്ഷത്തെ ആ പാർടി വഞ്ചിച്ചു. 'ടാഡ' പോലുള്ള കരിനിയമങ്ങൾ അടിച്ചേൽപിച്ചു. അഴിമതി ദേശിയ സംസ്കാരമാക്കി. തെരഞ്ഞെടുപ്പ് ആസന്നമായിട്ടും തെറ്റുതിരുത്താനോ മേലിൽ നീതിപൂർവം പ്രവർത്തിക്കുമെന്നുറപ്പു നൽകാനോ കോൺഗ്രസ് തയ്യാറായിട്ടില്ല"
ലോകത്തിലെവിടെയുണ്ടാകുന്ന സംഭവങ്ങളായാലും പ്രശ്നങ്ങളായാലും സ്വന്തം ഇസ്ലാമിക വീക്ഷണത്തിലൂടെ മതത്തിലൂന്നി നിന്നു മാത്രം വീക്ഷിക്കുകയും നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുന്ന സംഘടനകളിലൊന്നാണ് ജമാഅത്ത്- എ- ഇസ്ലാമി. സി ബി സി ഐയുടേതുപോലെ അത്രയേറെ ആഴത്തിലും പരപ്പിലും സംഭവങ്ങൾ വിശകലനം ചെയ്തുകൊണ്ടല്ലെങ്കിലും ജമാഅത്തും ചെന്നെത്തിനിൽക്കുന്നത് കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിൽ തന്നെയാണ്.
ക്രിസ്തീയ നെറ്റിപ്പട്ടം കെട്ടി നടക്കുന്ന കോട്ടയത്തെ റബ്ബർ പത്രം സ്വന്തം നിക്ഷിപ്ത വർഗ താൽപര്യത്തിന്റെ പേരിൽ നരസിംഹറാവുവിന്റെ ആഗോള വൽക്കരണ നയത്തെയും മറ്റു നടപടികളെയും അത്യാവേശപൂർവം പരിരംഭണം ചെയ്തുനിന്നാലും ചൂഷണത്തിനും സാമ്പത്തിക കൊള്ളയ്ക്കും അനീതിക്കുമെതിരായി ഉയർന്നു നിൽക്കാൻ കൊതിക്കുന്ന യഥാർഥ വിശ്വാസികളിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ പോന്നതാണ് പുരോഹിതൻമാരുടെ തികച്ചും കാലികമായ ഈ തീരുമാനം. ഭരണാധികാരത്തിന്റെ മാധുര്യം െനാട്ടിനുണഞ്ഞുകൊണ്ട് സ്വന്തം ബഹുജന താൽപര്യം മറന്നുകൊണ്ട് “ഫാസിസ്റ്റ് മാർക്സിസ്റ്റ്’ ശക്തികൾക്കെതിരെ മുസ്ലിംലീഗും അവരുടെ കയ്യാളായ പി ഡി പിയും നടത്തിവരുന്ന പ്രചാരണങ്ങളുടെ കുന്തമുന ഒടിച്ചുകളയുന്നതായി ജമാഅത്തിന്റെ തീരുമാനം.
ന്യൂനപക്ഷങ്ങൾ സംഘടിച്ചു വേറിട്ടുനിന്നതുകൊണ്ട് സ്വന്തം താൽപര്യം സംരക്ഷിക്കാനാവില്ലെന്നും രാജ്യത്തെ ഇടതുപക്ഷ മതനിരപേക്ഷ - ജനാധിപത്യശക്തികൾക്കൊപ്പം അണിനിരന്നുകൊണ്ടേ സ്വന്തം ഉത്തമ താൽപര്യങ്ങളും അടിസ്ഥാനപരമായ ലക്ഷ്യങ്ങളും സംരക്ഷിക്കാനൊക്കുക യുള്ളുവെന്നും ശരിയാംവിധം മനസ്സിലാക്കിക്കൊണ്ടുണ്ടുള്ളതു തന്നെയായി ആ തീരുമാനം. മേൽ വിവരിച്ച രണ്ടു തീരുമാനങ്ങൾ രാജ്യത്തെ മതനിരപേക്ഷ- ജനാധിപത്യശക്തികളുടെ രാഷ്ട്രീയാടിത്തറ തീർച്ചയായും കൂടുതൽ ശക്തവും വ്യാപ്തവുമാക്കിത്തീർക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

