കോട്ടയം-നിലമ്പൂർ എക്സ്പ്രസ് ട്രെയിനിൽ അധിക കോച്ചുകൾ; പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ ഫലം കണ്ടു
text_fieldsമലപ്പുറം: കോട്ടയം-നിലമ്പൂർ ട്രെയിനിന് രണ്ട് അധിക കോച്ചുകൾ കൂടി അനുവദിച്ച് ദക്ഷിണ റെയിൽവേ ഉത്തരവായി. മേയ് 22ന് പ്രാബല്യത്തിൽ വരും. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധി എം.പി വണ്ടൂരിൽ വിളിച്ചുചേർത്ത റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുന്നോട്ടുവെച്ച പ്രധാന ആവശ്യമായിരുന്നു ഇത്.
ഇതോടെ യാത്രക്കാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഭാഗികമായെങ്കിലും പരിഹരിക്കപ്പെടുന്നത്. 12 കോച്ചുകളുണ്ടായിരുന്ന ഈ ട്രെയിനിൽ ഇനി ഒരു ജനറൽ കോച്ചും ഒരു നോൺ എ.സി ചെയർ കാറും കൂട്ടി 14 കോച്ചുകളാകും. എക്സ്പ്രസ് ട്രെയിൻ എന്ന് പേരുണ്ടെങ്കിലും റിസർവേഷൻ കോച്ചുകൾ ഇല്ലാത്തത് മുൻകൂട്ടി റിസർവ് ചെയ്ത് യാത്ര ഉറപ്പിക്കാനും വിനോദസഞ്ചാരികൾക്കും എയർപോർട്ട് യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ഈ ട്രെയിനിന് റിസർവേഷൻ സൗകര്യം ഒരുക്കാൻ വേണ്ട നടപടികൾക്ക് ശ്രമിക്കുമെന്ന് എം.പി അറിയിച്ചു. ട്രെയിനിന് അധിക കോച്ചുകൾ വേണമെന്ന് മേയ് അഞ്ചിന് ചേർന്ന യോഗത്തിൽ പ്രിയങ്ക ഗാന്ധി ആവശ്യമുന്നയിക്കുകയും ഉന്നതതല ഇടപെടൽ നടത്തുമെന്ന് ഉറപ്പു നൽകുകയും ചെയ്തിരുന്നു. യാത്രക്കാർ അധികമായി ആശ്രയിക്കുന്ന ട്രെയിനിൽ ഒരു എ.സി കോച്ചും ഒരു ചെയർ കാറും കൂടി അധികമായി അനുവദിച്ചാലേ യാത്രക്കാർ നിരന്തരമായി ഉന്നയിക്കുന്ന ആവശ്യത്തിന് പരിഹാരമാകൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.