ആന്റോ അഗസ്റ്റിന് തിരിച്ചടി; ഇടക്കാല ജാമ്യം നൽകാനാകില്ലെന്ന് ഹൈകോടതി
text_fieldsഅബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ
തിരുവനന്തപുരം: അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിന് ജാമ്യം നൽകാനാകില്ലെന്ന് ഹൈകോടതി. വൈകീട്ട് വീണ്ടും ആന്റോയുടെ ജാമ്യ ഹരജി പരിഗണിച്ചതിനു പിന്നാലെയാണ് കോടതിയുടെ ഉത്തരവ്. പ്രൊഡക്ഷൻ വാറണ്ട് ശനിയാഴ്ച ബത്തേരി മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ടല്ലോ എന്ന് നിരീക്ഷിച്ച ഹൈകോടതി, ജാമ്യ ഹരജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
വീട് തന്റേതല്ലെന്നും 2020ൽ ഡൽഹി സ്വദേശിയായ മറ്റൊരാൾക്ക് വീട് കൈമാറിയെന്ന വാദം ഉന്നയിച്ച് ജാമ്യം നൽകാനാവശ്യപ്പെട്ട് ആന്റോ ഹൈകോടതിയെ സമീപിച്ചിരുന്നു. മദ്യം പിടിച്ചെടുത്തെന്ന് കരുതപ്പെടുന്ന വീട് തന്റെ ഉടമസ്ഥതയിലുള്ളതല്ലെന്നും നേരത്തേ എഫ്.ബി.ഐ ഒരു ബാങ്ക് ലോണുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത വീടാണെന്നും നിലവിൽ ലില്ലി എന്ന ആളുടെ പേരിലാണ് വീടെന്നുമായിരുന്നു പ്രധാന വാദം. അതുകൊണ്ട്, തന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽനിന്ന് മദ്യം പിടിച്ചെടുത്തു എന്ന് പറയാനാകില്ലെന്നുമായിരുന്നു കോടതിയിൽ ആന്റോ അറിയിച്ചിരുന്നത്. എന്നാൽ, 2025 ഇൽ ആന്റോയുടെ പേരിൽ നികുതി അടച്ച രേഖകൾ അടക്കം പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു.
അയാളുടെ ഉടമസ്ഥതയിലുള്ള വീട് അല്ലായെങ്കിൽ മൂന്ന് ദിവസം ജയിലിൽ കിടക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നേരത്തേ കോടതി പറഞ്ഞിരുന്നു. കേസ് പ്രാഥമികഘട്ടത്തിലായതിനാൽ ജാമ്യം നൽകരുതെന്നും മുമ്പും ക്രിമിനൽ കേസ് പശ്ചാത്തലമുള്ള ആന്റോയെ പോലുള്ള ആൾക്ക് ജാമ്യം നൽകുന്നത് തെളിവുകൾ നശിപ്പിക്കാൻ ഇടയാക്കുമെന്നും മറുഭാഗം വാദിച്ചു.
ഇത് വ്യക്തിയധിഷ്ഠിതമായ പ്രശ്നമല്ലെന്നും മനുഷ്യാവകാശ ലംഘനങ്ങളുടെ പരിധിയിൽ വരുന്നതാണെന്നും അറിയിച്ച് സർക്കാറിന്റെ വാദം ഉറപ്പിക്കാൻ വെള്ളിയാഴ്ച നാലുവരെ സമയം അനുവദിച്ചിരുന്നു. ശേഷം, ഹരജി പരിഗണിച്ചപ്പോഴാണ് ഇടക്കാല ജാമ്യം നൽകാനാകില്ലെന്ന് കോടതി ഉത്തരവിറക്കിയത്.
സുൽത്താൻ ബത്തേരി മജിസ്ട്രേറ്റ് കോടതി ജാമ്യ ഹരജി തള്ളിയതിന് പിന്നാലെയാണ് ആന്റോ അഗസ്റ്റിൻ ജാമ്യം തേടി ഹൈകോടതിയെ സമീപിച്ചത്. അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്. അതിനായി ഇന്ന് ബത്തേരി കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും. നിലവില്‍ മാനന്തവാടി ജില്ല ജയിലാണ് നിലവിൽ ആന്റോ. 14 ദിവസത്തേക്കാണ് ആന്‍റോയെ കോടതി റിമാൻഡ് ചെയ്തത്.
വീട്ടിൽ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ചെന്ന കുറ്റത്തിൽ അബ്കാരി നിയമം അനുസരിച്ചാണ് ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തത്. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റെയ്ഡിനിടെയാണ് വയനാട്ടിലെ വീട്ടിൽ നിന്ന് വൻമദ്യശേഖരം പിടിച്ചെടുത്തത്. വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് 67 ലിറ്റർ മദ്യമാണ് എക്സൈസ് കണ്ടെത്തിയത്. അതിൽ 43 ലിറ്റർ വിദേശമദ്യവും 22ലിറ്റർ വൈനും ഉണ്ടായിരുന്നു. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജ മദ്യമാണെന്നും എക്സൈസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

